ന്യൂദൽഹി: പാക് അധീന കശ്മീരിൽ ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിന്റെ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും പത്ത് കിലോമീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ജനങ്ങളെ അധികൃതർ ഒഴിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്.
പ്രദേശത്തു നിന്നും ജനങ്ങളെ ഒഴിപ്പിച്ചതിനു പുറമെ ബിഎസ്എഫിന്റെ അധിക ബറ്റാലിയനുകളെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പഞ്ചാബിന്റെ അതിർത്തി ജില്ലകളായ അമൃത്സർ, ഗുർദാസ്പുർ, ഫരീദ്കോട്ട്, ഫസിൽഖ എന്നിവിടങ്ങളിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ സജ്ജീകരിച്ചിരിക്കുന്നത്.
ഗ്രാമങ്ങളിലെ ഗുരുദ്വാരകളിലെ ലൗഡ്സ്പീക്കർ ഉപയോഗിച്ചാണ് ജനങ്ങളോട് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് താത്കാലികമായി മാറി താമസിക്കാൻ ആവശ്യപ്പെട്ടത്. ഇതിനു പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കശ്മീർ പോലെ തന്നെ പഞ്ചാബിനും ഏറെ സുരക്ഷാ നൽകേണ്ടതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ഉപദേഷ്ടാവ് ഹർചരൺ ബൈസ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ വസിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതം നടത്തിയ സർജിക്കൽ സ്ട്രൈക്കിനു മറുപടിയായി പാക്കിസ്ഥാൻ പരിശീലനം നൽകിയ ഭീകരർ ഒരു പക്ഷേ പഞ്ചാബ് അതിർത്തിയിൽ ഭീകരാക്രമണം നടത്താൻ മുതിർന്നേക്കും എന്ന വിലയിരുത്തലിലാണ് സൈന്യം കൂടുതൽ ജാഗരൂകരാകുന്നത്. പാക്കിസ്ഥാനുമായി 553 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ബിഎസ്എഫ് സൈനികരാണ് പഞ്ചാബിന്റെ സുരക്ഷയ്ക്കായി നില കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: