പോരാട്ടം നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ഇതിന് നാം ധാരാളം രക്തം നല്‍കിക്കഴിഞ്ഞു. ഇനിയും നല്കാന് തയാറുമാണ്. നിങ്ങളുടെ കൈയിലുള്ളത് വച്ച് ശത്രുവിനെ നേരിടുക.1971 മാര്‍ച്ച് ഏഴിന് ബംഗ്ലാദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന് നടത്തിയ ഈ പ്രസംഗം ചരിത്രത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമായിരുന്നു.
അധികാരത്തില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട് മുജീബുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ തുടങ്ങിയ പോരാട്ടമാണ് ബംഗ്ലാദേശ് രൂപീകരിക്കുന്നതില്‍ എത്തിയത്. തീവ്രത നിറഞ്ഞ പ്രസംഗങ്ങളും നിശ്ചയദാര്‍ഢ്യവുമായിരുന്നു, ജനങ്ങള്‍ സ്നേഹത്തോടെ വിളിച്ച ബംഗബന്ധുവെന്ന മുജിബുര്‍ റഹ്മാനെ നായകനാക്കിയത്.
ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രവിശ്യയില്‍ ഗോപാല്‍ഗഞ്ചിലെ തുന്ഗിപാറ ഗ്രാമത്തില്‍ 1920 മാര്‍ച്ച് 17 നാണ് മുജീബുര്‍ റഹ്മാന് ജനിച്ചത്. കുട്ടിക്കാലം മുതല്ക്കേ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സജീവം. 1940 ല്‍ ഓള് ഇന്ത്യ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷനിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം. 1943 ല്‍ ബംഗാള്‍ മുസ്ലിം ലീഗില്‍ അംഗമായി. 1946 ല്‍ ഇസ്ലാമിക കോളേജ് സ്റ്റുഡന്റ് യൂണിയന് ജനറല്‍ സെക്രട്ടറിയായി. പാര്‍ട്ടിക്കുള്ളിലെ അതികായനായി . ഭാരത-പാക് വിഭജനം പൂര്‍ത്തിയായതോടെ കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് കുടിയേറി.
യൂണിവേഴ്സിറ്റി ഒഫ് ധാക്കയില്‍ നിയമപഠനം ആരംഭിച്ചു. ഈസ്റ്റ് പാക്കിസ്ഥാന്, മുസ്ലിം സ്റ്റുഡന്റ് ലീഗ് എന്ന സംഘടന രൂപീകരിച്ചു. ഇക്കാലത്താണ് ഉറുദു ഔദ്യോഗിക ഭാഷയാക്കി പാക് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും ബംഗ്ലയാണ് തങ്ങളുടെ ഭാഷയെന്നും ഇദ്ദേഹം വാദിച്ചു. ഇതിനെതിരേ നടന്ന സമരം അദ്ദേഹത്തെ എത്തിച്ചത് ജയിലിലാണ്. തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്സിറ്റിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനെതിരേയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ അദ്ദേഹം തയാറായില്ല.
അവാമി മുസ്ലിം ലീഗ് രൂപീകരിച്ച് 1949 പാര്‍ട്ടിയുടെ ജോയിന്റ് സെക്രട്ടറിയായി.
കിഴക്കന്‍ പാക്കിസ്ഥാന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അധികം വൈകാതെ മന്ത്രിസ്ഥാനം തേടിയെത്തി. എന്നാല്‍ സര്‍ക്കാരിനെ പാക്കിസ്ഥാന് പിരിച്ചുവിട്ടു. ഇതോടെ പടിഞ്ഞാറന്‍ പാക്കിസ്ഥാനെതിരേ പരസ്യ നിലപാടുമായി മുജീബുര്‍ റഹ്മാന് രംഗത്തെത്തി. അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും സര്‍ക്കാരിനെതിരായ പ്രക്ഷോഭം കെട്ടടങ്ങിയില്ല. സമരം ശക്തമായി. കിഴക്കന്‍ പാക്കിസ്ഥാനിലെ സമ്പത്ത് മുഴുവന്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാന് കൊള്ളയടിക്കുകയാണെന്നും ഇവിടെ ദാരിദ്ര്യവും പട്ടിണിയും മാത്രമാണുള്ളതെന്നും മുജീബുര്‍ റഹ്മാന് പറഞ്ഞു.
അധികാരത്തില്‍ തുല്യ പങ്കാളിത്തം ബംഗ്ലാദേശികള്‍ക്ക് ഉറപ്പാക്കിയില്ലെങ്കില്‍ സ്വതന്ത്ര്യരാജ്യം വേണമെന്ന ആവശ്യം ശക്തമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ് പാക്കിസ്ഥാന് ചെയ്തത്. ഭരണഘടന സസ്പെന്‍ഡ് ചെയ്ത പാക്കിസ്ഥാന് പാര്‍ട്ടി പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇതോടെ മുക്തിബാഹിനിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശ് വിമോചനത്തിനായി സമരം ശക്തമായി.
ഇവരെ പിടിക്കാന്‍ പാക്കിസ്ഥാന് ഓപ്പറേഷന് സെര്‍ച്ച് ലൈറ്റ് നടത്തിയത് പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. ഈ സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ വിമോചനത്തിന് സഹായം തേടി മുജീബുര്‍ റഹ്മാന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമീപിച്ചത്. എല്ലാവിധ സഹായവും ഇന്ദിര വാഗ്ദാനം ചെയ്തു. 1969 ഡിസംബര്‍ അഞ്ചിനാണ് ബംഗ്ലാദേശ് എന്ന ആവശ്യം അദ്ദേഹം ആദ്യം പ്രഖ്യാപിച്ചത്. ഈ ആവശ്യം പാക് സര്‍ക്കാര്‍ തള്ളി. ഇതിനിടെ രാജ്യത്തെ പിടിച്ചുലച്ച കൊടുങ്കാറ്റ് ഉണ്ടായത്. പതിനായിരക്കണക്കിന് പേരാണ് ഈ കൊടുങ്കാറ്റില്‍ മരിച്ചത്. നിരവധി പേര് ഭവനരഹിതരായി.
ഇവരെ രക്ഷിക്കാനോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാക്കിസ്ഥാന് തയാറായില്ല. എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമായിരുന്നു ഈ സംഭവം. ഈ സംഭവത്തെ മുജിബുര്‍ റഹ്മാന് വേണ്ട വിധം ഉപയോഗിച്ചു. തുടര്‍ന്ന് നടന്ന പ്രക്ഷോഭവും ഇന്ത്യന്‍ സൈനിക നടപടിയുമാണ് ബംഗ്ലാദേശ് എന്ന രാജ്യം രൂപീകരിക്കാന്‍ സഹായിച്ചത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം രണ്ടു വട്ടം അദ്ദേഹം ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി.
എന്നാല്‍ അപ്രതീക്ഷിതമായി 1975 ഓഗസ്റ്റ് 15 ന് ഉണ്ടായ സൈനിക അട്ടിമറിയില്‍ ബംഗ്ലാദേശിന്റെ വിമോചന നായകന് മരണത്തെ പുല്‍കേണ്ടി വന്നു. ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി പിന്നീട് തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് ഹസീന ഒഴികെ മറ്റെല്ലാവരെയും സൈന്യം വകവരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: