കാസര്‍കോട്: ഹൊസങ്കടി കടമ്പാറില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വൃദ്ധ ദമ്പതികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 19.5 പവന് സ്വര്‍ണ്ണാഭരണവും 25,500 രൂപയും കവര്‍ന്ന കേസില്‍ നാലു പേര് അറസ്റ്റില്‍. മഞ്ചേശ്വരം കുണ്ടുകുളം ആബിദാ മന്‍സിലില്‍ മൊയ്തീന് അന്‍സാര്‍ (അജ്ജു 23), തൂമിനാട് ഹില്‍ടോപ് നഗറില്‍ സാക്കി മന്‍സിലിലെ അബ്ദുല്‍ റഹ്മാന് മുബാറക് (മുബാറക് 26), മഞ്ചേശ്വരം ഉദ്യാവര്‍ ഫസ്റ്റ് റെയില്‍വെ സിഗ്നല്‍ അഹമ്മദ് കോമ്പൗണ്ടില്‍ മുഹമ്മദ് ഹനീഫ (അന്‍സാര്‍ 26), മഞ്ചേശ്വരം ഹമീദ് ക്വാര്‍ട്ടേഴ്സില്‍ ഇംതിയാസ് (28) എന്നിവരെയാണ് കാസര്‍കോട് ഡിവൈഎസപി സുകുമാരന്‍, കുമ്പള സിഐ വി.വി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
സപ്തംബര്‍ 9ന് പുലര്‍ച്ചെ 2 മണിയോടെയാണ് ആര്‍എസ്എസ് മഞ്ചേശ്വരം താലൂക്ക് കാര്യവാഹ് രവീന്ദ്രനാഥ ഷെട്ടി(75)യേയും ഭാര്യ മഹാലക്ഷ്മി(65)യേയും ഭീഷണിപ്പെടുത്തി വീടു കൊള്ളയടിച്ചത്. അന്‍സാറിനെ ഹൊസങ്കടിയില്‍ വെച്ചും മൂന്നുപേരെ തലപ്പാടിയില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്.അന്‍സാര്‍ കവര്‍ച്ചയുടെ തലേന്ന് മറ്റൊരു വീട് അന്വേഷിച്ച് രവീന്ദ്ര ഷെട്ടിയുടെ വീട്ടില്‍ പോയിരുന്നു. അതിനാല്‍ പ്രതിയെ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാത്തതിനാല് മുഖം മൂടി ധരിച്ചാണ് കോടതിയില്‍ ഹാജരാക്കുക.
ഒരു സ്വര്‍ണ്ണമാലയും വജ്രമോതിരവും 22,000 രൂപയും പ്രതികളുടെ കൈവശം കണ്ടെത്തി. ബാക്കി ആഭരണങ്ങള്‍ കര്‍ണ്ണാടകയില്‍ വിറ്റതായി സംശയിക്കുന്നു. അബ്ദുല്‍ റഹ്മാന് മുബാറക് മാസങ്ങള്‍ക്ക് മുമ്പ് മഞ്ചേശ്വരം തൂമിനാട്ട് പോലീസുകാരനെ അക്രമിച്ച കേസിലും പ്രതിയാണ്. ഈ സംഭവത്തില്‍ മുബാറക്കിനെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: