ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം ലോഹം ഉണ്ടന്നു കരുതപ്പെടുന്ന അമൂല്യ താഴികക്കുടം നശിപ്പിക്കാന്‍ ശ്രമം നടക്കുന്നത് ഇത് രണ്ടാം തവണ. ഈ രണ്ടുതവണയും താഴികക്കുടം കടത്തിക്കൊണ്ടുപോകുവാന്‍ മോഷ്ടാക്കള്‍ക്ക് ആയില്ല.
താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം ഉണ്ടന്ന് വാര്‍ത്ത പരന്നതോടെ നിരവധി തവണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ഉണ്ടായി. ഉപഗ്രഹ നിരീക്ഷണത്തിലൂടെ പമ്പാതീരത്തെ ഒരുക്ഷേത്രത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയെന്നായിരുന്നു ആദ്യപ്രചരണം. 1982 മുതല്‍ നാട്ടുകാരുള്‍പ്പെട്ട സമിതിയാണ് ക്ഷേത്രത്തില്‍ ഭരണം നടത്തിവരുന്നത്.
നിത്യവൃത്തിക്കുപോലും വിഷമിച്ചിരുന്ന ക്ഷേത്രത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണസമിതി രൂപീകരിച്ചാണ് പൂജകള്‍ തുടങ്ങിയത്. താഴികക്കുടത്തിന് കോടികള്‍ വാഗ്ദാനം ഇടനിലക്കാര്‍ നടത്തിയതോടെ ഊരാഴ്മക്കാരായിരുന്ന ചിത്രത്തൂര്‍മഠം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് രംഗത്തെത്തി. താഴികക്കുടം വില്‍പ്പനയെ എതിര്‍ക്കുന്ന സമീപനമാണ് ഭരണസമിതി തുടക്കം മുതലെ സ്വീകരിച്ചിരുന്നത്.
ഇറിഡിയം പരിശോധനയ്ക്കെന്നുപറഞ്ഞ് കോയമ്പത്തൂരില്‍നിന്നുള്ള അപ്രൈസറെ ഇടനിലക്കാര്‍ ചെങ്ങന്നൂരില്‍ എത്തിച്ചെങ്കിലും പലപ്പൊഴായി നടത്തിയ പരിശോധന ശ്രമങ്ങള്‍ ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേര്‍്ന്ന് തടഞ്ഞു. എന്നാല്‍ താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
2011 ഒക്ടോബര്‍ 20ന് താഴികക്കുടത്തിന്റെ മകുടം ഊരാഴ്മ അവകാശം ഉണ്ടായിരുന്ന ആള് ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ കവര്‍ന്നു. എന്നാല്‍ മകുടം പുറത്തേക്ക് കടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇത് ഊരാഴ്മക്കാരില്‍ ഒരാളുടെ വീടിനുമുന്പില് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: