അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രഭൂമി കയ്യേറാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏതാനും ദിവസം മുമ്പാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടപ്പന്തല്‍ പോലീസിന്റെ സഹായത്തോടെ പഞ്ചായത്ത് കയ്യേറാന്‍ ശ്രമം നടത്തിയത്.
നിലവിലെ കച്ചവടക്കാര്‍ നടപ്പന്തല്‍ കയ്യേറിയതോടെ ക്ഷേത്രോപദേശക സമിതി ഇതിനു മുന്നില്‍ ഗേറ്റ് സ്ഥാപിച്ച് വാഹനങ്ങള്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് പഞ്ചായത്തിന്റെ ഭൂമിയാണെന്ന് കാട്ടി പഞ്ചായത്ത് പ്രസിഡന്റ് വേണുലാലും അമ്പലപ്പുഴ എസ്ഐ പ്രതീഷ്കുമാറും ചേര്‍ന്ന് ഗേറ്റ് ഊരിമാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ക്ഷേത്ര ഭൂമി പഞ്ചായത്ത് ഭൂമിയെന്നായിരുന്നു എസ്ഐയുടെ പ്രഖ്യാപനം.
ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ ആരു വിചാരിച്ചാലും അനുവദിക്കില്ലെന്നും സിപിഎമ്മിന്റെ ജോലി പോലീസ് ചെയ്യരുതെന്നും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ.സുദര്ശനന് പറഞ്ഞു.
ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് പ്രമുഖ് പി. രതീഷ് സ്വാഗതവും ഹിന്ദു ഐക്യവേദി താലൂക്ക് ട്രഷറര്‍ ദിനേശന് നന്ദിയും പറഞ്ഞു. വിഎച്ച്പി പ്രഖണ്ഡ് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പിള്ള അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്, താലൂക്ക് പ്രൗഢ പ്രമുഖ് എന്‍. ശശീന്ദ്രന്, അനില്‍ പാഞ്ചജന്യം, എന്‍. സുന്ദരേശന്, സുമേഷ് തകഴി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: