കുമളി: ചെക്ക് പോസ്റ്റില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി പിടിയിലായത് മൂന്ന് പേര്. സംസ്ഥാനത്തിന്റെ സുരക്ഷ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി കര്‍ശന പരിശോധനയാണ് ചെക്ക്പോസ്റ്റില്‍ നടന്നുവരുന്നത്.
ഇന്നലെ പാന്‍മസാല കടത്തിയതിന് 8 കേസുകളുമെടുത്തു. മൂന്ന് പേരില്‍ നിന്നുമായി കാല്‍ക്കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ആദ്യകേസില്‍ കോട്ടയം പാമ്പാടി ചൂരക്കുറ്റിയില്‍ ജിഷ്ണു(18)ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് പൊതികളായി കൊണ്ടുവന്ന 60 ഗ്രാം കഞ്ചാവുമായി ജിഷ്ണു കുടുങ്ങിയത്. രണ്ടാമത്തെ കേസില്‍ വൈകിട്ട് 6.30ന് ഫോര്‍ട്ട് കൊച്ചി മുല്ലവളപ്പ് വീട്ടില്‍ സലിം(56)ആണ് പിടിയിലായത്.
പ്ലാസ്റ്റിക് കൂടിലാക്കി കൊണ്ടുവന്ന 85 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. മൂന്നാമത്തെ കേസില്‍ രാത്രി 7.15 ഓടെ കൊച്ചി കുഴിക്കുന്നത്തില് ഷമീം(58) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ബുധനാഴ്ച്ച 100 ഗ്രാം കഞ്ചാവുമായി ഏറ്റുമാനൂര്‍ സ്വദേശി ജിബിനേയും എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇന്നലെ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുമളി എക്സൈസ് ചെക്ക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ സി ആര് സെല്‍വരാജ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി ചന്ദ്രന്‍കുട്ടി, ഉദ്യോഗസ്ഥരായ ജയന് പി ജോണ്‍, ഉണ്ണിമോന് മൈക്കിള്‍, അഗസ്റ്റിന് ജോസഫ്, കെ ഷനേജ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്.
വിവാദങ്ങള്‍ക്കിടയിലും കര്‍ശന പരിശോധനയാണ് ചെക്ക് പോസ്റ്റില്‍ നടക്കുന്നത്. അതേ സമയം ഇവിടുത്തെ എക്സൈസ് ഇന്‍സ്പെക്ടറെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നതിലും പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: