ഏലപ്പാറ: പീരുമേട് താലൂക്കില്‍ 4 തേയിലത്തോട്ടങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. ഇവിടെ ഏകദേശം ആയിരത്തിന് മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു.
ബാക്കിയുള്ള തോട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. എസ്റ്റേറ്റ് മേഖലയിലെ ഡിസ്പെന്‍സറികളും ആശുപത്രികളും പ്രവര്‍ത്തന രഹിതമാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് അസുഖം പിടിപെട്ടാല്‍ തമിഴ്നാട്ടിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.
തേനി മെഡിക്കല്‍ കോളേജിനേയാണ് തൊഴിലാളികള്‍ വിദഗ്ധ പരിശോധനയ്ക്ക് ആശ്രയിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വണ്ടിക്കൂലിയിനത്തിലും മറ്റ് ആശുപത്രി ചെലവിനുമായി ഭാരിച്ച തുക താങ്ങേണ്ടിവരുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ലയങ്ങളിലുള്ള മറ്റ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഒരു ലയത്തില്‍ 20 പേരെന്ന തരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ സംബന്ധിക്കുന്ന യാതൊരു രേഖകളും ഉടമസ്ഥര്‍ സൂക്ഷിക്കുന്നില്ല എന്നുമാത്രമല്ല പോലീസിനോ മറ്റ് അധികാരികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. ഇവര്‍ക്ക് വേണ്ട
ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നില്ല. അതിനാല്‍ മോഷണം, പിടിച്ചുപറി എന്നിവ തോട്ടം മേഖലയില്‍ പതിവാകുന്നു.
തൊഴിലാളികള്‍ക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതുമൂലം ഇവരുടെ കുട്ടികള്‍ പഠനം ഉപേക്ഷിച്ച അവസ്ഥയാണ്. പഠനം നിര്‍ത്തിയ ഇവര്‍ ചെറുപ്രായത്തിലെ തന്നെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എസ്റ്റേറ്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാവുകയും പെന്ഷന് പറ്റി പിരിഞ്ഞ് പോയവര്‍ക്ക് ഗ്രാറ്റുവിറ്റിയോ പി എഫ് തുകയോ ലഭിക്കാത്ത അവസ്ഥയുമായി.
ഇത് കൂടുതലായി ബാധിച്ചത് വാഗമണ്‍, ബോണമി, കോട്ടമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികളെയാണ്. എസ്റ്റേറ്റ് ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്കുവാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാനെന്ന വ്യാജേന സ്ഥലം മുറിച്ച് വിറ്റിരിന്നു. കളക്ടറുടെ മുമ്പില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍ 4 ഏക്കര്‍ സ്ഥലം വിറ്റാല്‍ തൊഴിലാളികള്‍ക്കുള്ള കടം വീട്ടാമെന്ന് ഉടമകള്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ നൂറ് ഏക്കറോളം സ്ഥലം വില്‍ക്കുകയും തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല. മുറിച്ച് വിറ്റാലും എസ്റ്റേറ്റ് നിലനിര്‍ത്തണമെന്നാണ് ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്നത്. വാങ്ങിയ പലരും സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.
പീരുമേട് മേഖലയിലെ വന്‍കിട തേയില തോട്ടങ്ങളില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പ്ലാന്റേഷന് ചീഫ് ഇന്‍സ്പെക്ടര്‍ കണ്ടെത്ത
ിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പല ഫണ്ടുകളും സര്‍ക്കാര്‍ നീക്കി വയ്ക്കുന്നുണ്ടെങ്കിലും അതിന്റെ യാതൊരു പ്രയോജനവും തോട്ടമേഖലയ്ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: