കൊച്ചി: ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കാനുള്ള നടപടികള്‍ രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ചിറ്റൂര്‍ മേഖലയിലെ ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി നല്കാന് നടപടിയില്ലെന്ന് ആരോപിച്ച് ചിറ്റൂര്‍ സ്വദേശി പി. ശിവന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി. വി. ആശയാണ് സര്‍ക്കാരിന് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.
സുപ്രീം കോടതി ഉത്തരവിട്ടിട്ടും വനവാസികള്‍ക്ക് ഭൂമി നല്കാന് അപേക്ഷ സ്വീകരിച്ചതല്ലാതെ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഭൂമി കൈമാറ്റ നിയന്ത്രണ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥകളുണ്ടായിട്ടും നിയമത്തിന്റെ അന്തസത്തയും ലക്ഷ്യവും ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഭൂമി പതിച്ചു നല്‍കാനും ഇവരെ പുനരധിവസിപ്പിക്കാനും 1999 ലെ നിയമത്തില്‍ വ്യവസ്ഥകളുള്ളപ്പോള്‍ പതിച്ചുനല്കാന് ഭൂമിയില്ലെന്ന് പറഞ്ഞ് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ല.
നിയമത്തിലെ വ്യവസ്ഥകള്ക്കുപുറമേ സുപ്രീംകോടതി 2009ല്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ഇതിനാല്‍ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ സാഹചര്യത്തില്‍ ഭൂമി പതിച്ചു നല്കുമ്പോള് അര്‍ഹരായവര്‍ക്കാണ് ലഭിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി മാര്ഗ്ഗനിര്ദ്ദേശമുണ്ടാക്കേണ്ട സമയം അതിക്രമിച്ചു. ഭൂമിക്കു വേണ്ടി ചിറ്റൂര്‍ മേഖലയില്‍ നിന്ന് 797 അപേക്ഷകളുള്ള സാഹചര്യത്തില്‍ നല്കാന് ഭൂമിയില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാരിന് നിയമത്തിനു നേരെ കണ്ണടയ്ക്കാനാവില്ല.
ഭൂമി ഏറ്റെടുത്ത് വനവാസികള്‍ക്ക് പതിച്ചു നല്കുന്ന കാര്യം സര്‍ക്കാരിനു തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഇതിനുമുമ്പ് അറിയിച്ചിരുന്നതാണ്. എന്നാല്‍ 2010 ല്‍ നല്കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം പോലും ഇതുവരെ നല്‍കിയില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: