മാവേലിക്കര: ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലും സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി കണ്ടെത്താന്‍ സാധിക്കാതായതോടെ പ്രതീക്ഷ കൈവിട്ട് ചെട്ടികുളങ്ങര കൊയ്പ്പള്ളിക്കാരാഴ്മ ശരണ്യ ഭവനില്‍ വിശാല്‍. കഴിഞ്ഞ മൂന്നു ദിസങ്ങളായി വിശാലും സുഹൃത്തുക്കളും ചേര്‍ന്ന് വീടുമുഴുവന്‍ അരിച്ചു പെറുക്കി. പക്ഷെ ടിക്കറ്റ് മാത്രം കണ്ടെത്താന്‍ സാധിച്ചില്ല.
ഇതോടെ ടിക്കറ്റ് കത്തിപ്പോയെന്ന ഉറപ്പിലാണ് വിശാല്‍. തെളിവുകള്‍ ഒന്നുമില്ലാത്തതിനാല്‍ വിശാല്‍ അവകാശവാദത്തിനില്ല. ഈ ടിക്കറ്റിനാണോ സമ്മാനം ലഭിച്ചതെന്നും ഉറപ്പില്ല. വാങ്ങിയപ്പോള്‍ സീരീസ് മാത്രമാണ് ശ്രദ്ധിച്ചത്. നമ്പര്‍ ശ്രദ്ധിച്ചിരുന്നില്ല.
വിശാല്‍ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയത് തൃശൂരില്‍ നിന്നാണ്. അതും കുതിരാനില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റയാളില്‍ നിന്നു തന്നെ. കഴിഞ്ഞ ആഗസ്റ്റ് 19ന് സുഹൃത്ത് അവിനാശിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കൂട്ടുകാരുമൊത്ത് തൃശൂരിലെത്തിയത്.
തൃശൂര്‍-പാലക്കാട് റോഡില്‍ കുതിരാന്‍ ക്ഷേത്രത്തിന് മുന്നിലെ കടയില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് ഏജന്‍സിയിലെ ചില്ലറ വില്പനക്കാരനായ സന്തോഷില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. തൃശൂരില്‍ നിന്ന് എത്തിയ ഉടനെ ലോട്ടറി ടിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ പഴയ മൊബൈല്‍ ഫോണിന്റെ കവറില്‍ സൂക്ഷിച്ചു. ഓണത്തിന് വീട് വൃത്തിയാക്കിയപ്പോള്‍ ഈ ഫോണ്‍ കവര്‍ കത്തിച്ചതായാണ് വീട്ടുകാരുടെ ഓര്‍മ്മ.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടിവിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്. പിന്നെ തെരച്ചിലായി. ഫോണ്‍ കവറില്‍ ടിക്കറ്റ് സൂക്ഷിച്ച കാര്യം അവസാനമാണ് ഓര്‍ത്തത്. ദുബായില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ വിശാല്‍ തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: