കൊച്ചി: അമ്പലമുകള്‍ വ്യവസായ മേഖലയില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ 30 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും കുഴഞ്ഞ് വീഴുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് സ്കൂളില്‍ കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഈ സമയം സ്കൂളിലും പരിസരത്തും രൂക്ഷമായ ഗന്ധം പരന്നിരുന്നതായി അധ്യാപകര്‍ പറഞ്ഞു. കുട്ടികളുടെ കണ്ണില്‍ നിന്ന് വെള്ളം വരുകയും തലകറക്കം അനുഭവപ്പെടുകയുമായിരുന്നു. അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രധാന അധ്യാപക റിഫൈനറിയിലും പോലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തുമ്പോഴത്തേക്ക് കുട്ടികളില്‍ പലരും കുഴഞ്ഞു വീണു തുടങ്ങിയിരുന്നു. കുട്ടികളെ പോലിസ് വാഹനത്തിലും റിഫൈനറിയുടെ ആംബുലന്‍സിലുമാണ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
സ്കുളിലെ വിഎച്ച്എസ് സി വിദ്യാര്‍ഥികളായ ആര്യ നന്ദ, മുഹമ്മദ് സിദ്ദിഖ്, തന്സീസ്, ഗ്രായത്രി, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നിദീന, രശ്മി, അലീന, അനാമിക, അനുശ്രീ, അഷ്ന, എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ കീര്‍ത്തി, അഞ്ജലി, ഏഴാം ക്ലാസിലെ സുജാത പണ്ഡിത്, അക്ഷയ് അശോകന്, ആറാം ക്ലാസിലെ നന്ദന, അഭിജിത്, ബിജിത, അഞ്ചാം ക്ലാസിലെ ആശ, മഹി, മനു കൃഷ്ണ, അമല്‍, അനന്തു, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അതുല്യ എന്നിവരെയും അധ്യാപകരായ ശ്രീകുമാര്‍, ബിന്ധു എന്നിവരെയും തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലും എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ റെജീന, കൃപ,മീര ദാസ്, അഞ്ചാം ക്ലാസിലെ മലര്, ആദില്‍ ജിന്‍സി എന്നിവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. തൃപ്പുൂണിത്തുറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിദീന, രശ്മി എന്നിവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മറ്റ് കുട്ടികളുടെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ല എന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
230 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. വാതകചോര്‍ച്ചയെ തുടര്‍ന്ന് കുട്ടികള്‍ക്ക് അപകടം സംഭവിച്ചുവെന്ന വിവരം അറിഞ്ഞ് നിരവധി നാട്ടുകാരും രക്ഷിതാക്കളും സ്കൂളില്‍ എത്തിയിരുന്നു. അസ്വസ്ഥത അനുഭവ പ്പെട്ട കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സ്കൂളിലെ മറ്റ് കുട്ടികളെ തൊട്ടടുത്ത് കുഴിക്കാട്ട് ഉള്ള എസ് എന്‍ ഡി പി യുടെ കെട്ടിടത്തിലേക്ക് മാറ്റി. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി കുട്ടികളെ വീടുകളിലേക്ക് തിരികെ അയച്ചു.
അപകടവിവരമറിഞ്ഞ് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള സ്ഥലത്തെത്തി സ്കൂള്‍ അധികൃതരുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് കളക്ടര്‍ സ്കൂളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. സ്കൂളിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്കൂള്‍ താത്കാലികമായി ഫാക്ടിലെ സ്കൂളിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിന് സൗകര്യമൊരുക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി. വാതകചോര്‍ച്ച സംബന്ധിച്ച് ഫാക്ടറി സ് ആന്റ് ബോയിലേഴ്സ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും അതിന് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, കൊച്ചിന് റിഫൈനറി എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ , വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന് എന്നിവരും സംഭവമറിഞ്ഞ് ആശുപത്രികളിലും സ്കൂളിലും എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: