കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ട്രാഫിക് സിഗ്നല്പോസ്റ്റുകള് കീഴടക്കി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരത്തിലെ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു മുകളില്‍ കയറി പൊതുപ്രവര്‍ത്തകന്റെ സമരം. ഇന്നലെ രാവിലെ 11.30 ഓടെയാണ് കണ്ണൂര്‍ മാണിക്കക്കാവ് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പി.കന്യലാല്‍ ട്രാഫിക് സിഗ്നല്‍ പോസ്റ്റിനു മുകളില്‍ കയറി പ്രതിഷേധസമരം നടത്തിയത്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വാശിപിടിച്ച ഇയാളെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഏണിവഴി താഴെ ഇറക്കുകയായിരുന്നു. ആത്മഹത്യാ ശ്രമമാണെന്ന് ധരിച്ച് നൂറു കണക്കിനാളുകള്‍ കാല്‍ടെക്സ് ജംഗ്ഷനിലെ സിഗ്നല്‍ പോസ്റ്റുകള്‍ക്ക് മുന്നിലെത്തിയിരുന്നു. പോലീസ് അറസ്റ്റു ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സിഗ്നല്‍ പോസ്റ്റുകളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് കോര്‍പ്പറേഷന്റെ ഒത്താശയോടെയാണെന്നും ഇവ നീക്കം ചെയ്യാന്‍ ഇനിയും കോര്പ്പറേഷന് അധികൃതര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും കന്യലാല്‍ പറഞ്ഞു. നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്നല്‍ പോസ്റ്റുകളിലെല്ലാം വന്‍കിട പരസ്യകമ്പനികളുടെ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന സിഗ്നല്‍ ജംഗ്ഷനുകളായ കാള്‍ടെക്സ്, താണ, മേലെചൊവ്വ ഉള്‍പ്പെടെയുളള സിഗ്നല്‍ പോസ്റ്റുകളിലാണ് സ്ഥലനാമങ്ങളുടെ ബോര്‍ഡുകള്‍ക്ക് പകരം വന്‍കിട കമ്പനികളുടെ ബോര്‍ഡുകള്‍ ട്രാഫിക് സിഗ്നല്‍ തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: