തളിപ്പറമ്പ്: സിപിഎം വനിതാ നേതാവിന്റെ വീട്ടുമുറ്റത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ റീത്ത്വെച്ചത് വിവാദത്തില്‍. തളിപ്പറമ്പ് സഹകരണ ആശുപത്രി ഡയറക്ടറും സിപിഎമ്മിന്റെ വനിതാ സംഘടനാ നേതാവുമായ പൂക്കോത്ത് തെരുവിലെ ജാനകിടീച്ചറുടെ വീട്ടുമുറ്റത്താണ് റീത്തും ഭീഷണിക്കത്തും വെച്ചത്. ചുടല, കുറ്റിക്കോല്‍ ബൈപ്പാസ് റോഡ് സര്‍വ്വേ നടത്തുന്നതിനെതിരെ സ്ഥലത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാനകി ടീച്ചര്‍ക്ക് കീഴാറ്റൂരില്‍ വയലുണ്ട്. ബൈപ്പാസിനായി ഇത് ഏറ്റടുക്കുന്നതിന് ഇവര്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭൂമിയില്‍ കൃഷി നടത്തിയതിന്റെ ആനുകൂല്യം ഇവര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള കീഴാറ്റൂര്‍, പ്ലാത്തോട്ടം എന്നിവിടങ്ങളില്‍ നടക്കുന്ന സമരത്തിന്റെ മുന്‍പന്തിയില്‍ പാര്‍ട്ടി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് ഉള്ളത്. പാര്‍ട്ടി ഏരിയാ-ജില്ലാ നേതൃത്വം റോഡിന് അനുകൂലമാണ്. ടീച്ചറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സിപിഎം സംഘം റീത്ത് വെച്ചതെന്ന് സംശയിക്കുന്നു. ഒറ്റുകാരായ നിങ്ങള്‍ക്ക് കീഴാറ്റൂര്‍ നിവാസികളുടെ മനസ്സിലെ സ്ഥാനം പേപിടിച്ച നായ്ക്കളുടേതാണ്. ഇതൊരു സാമ്പിള്‍ മാത്രമാണെന്നും നിങ്ങള്‍ അനുഭവിക്കാന്‍ പോകുന്നേയുള്ളൂവെന്നും എല്ലാ ആനുകൂല്യങ്ങളും വാങ്ങിയ ശേഷം ഞങ്ങളെ വഞ്ചിക്കുകയാണെന്നും ഭീഷണിക്കത്തിലുണ്ട്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പ്രതിഷേധം കണക്കിലെടുക്കാന്‍ കഴിയാത്ത നേതൃത്വത്തിന്റെ നിലപാട് വ്യാപകകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: