കളമശേരി: ദേശീയ സൈക്കിള്‍ പോളോ മത്സരത്തിന് ഏലൂരില്‍ തുടക്കമായി. ആദ്യ ദിനമായ ഇന്നലെ 30 ലീഗ് മത്സരങ്ങള്‍ നടന്നു. കേരള ടീമിനെ ചൊല്ലി ആദ്യ ദിനത്തില്‍ തര്‍ക്കം നടന്നതിനാല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകി. ഉദ്ഘാടന ചടങ്ങും മാറ്റി വച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 8 മണി മുതല്‍ ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ ആരംഭിക്കാനിരുന്ന മത്സരമാണ് തര്‍ക്കം കാരണം വൈകിയത്.
സൈക്കിള്‍ പോളോ ഫെഡറേഷന് ഓഫ് ഇന്ത്യയുമായി അഫിലിയേഷന് നിലവില്‍ ഇല്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന് എന്ന് പേരുള്ള ടീമിന് അനുമതി ലഭിച്ചില്ല. എന്നാല്‍ തങ്ങള്‍ക്ക് കോടതി ഓര്‍ഡര്‍ ഉണ്ടെന്നും നാഗ്പൂര്‍ കേരളത്തിന് വേണ്ടി മത്സരിച്ചതാണെന്നും ഇവര്‍ പറയുന്നു. പുതിയ കോടതി ഉത്തരവ് നല്‍കണമെന്നാണ് സംഘടന പറയുന്നത്.
സൈക്കിള്‍ പോളോ അസോസിയേഷന് ഓഫ് കേരളയാണ് ഇന്ന് കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ ഗ്രൗണ്ടിലെത്തിയത്. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. കോടതി വിധി വരുന്നത് വരെ കേരളത്തിന്റെ മത്സരം അനിശ്ചിതത്വത്തിലാണ്.
39-ാമത് സീനിയര്‍, 37-ാമത് ജൂനിയര്‍, 33-ാമത് സബ് ജൂനിയര്‍ മത്സരങ്ങളാണ് ഏലൂര്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. 15 സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്ര വകുപ്പുകളില്‍ നിന്നുമായി മത്സരാര്‍ത്ഥികള്‍ ഉണ്ടാകും. മത്സരങ്ങള്‍ ഒക്ടോബര്‍ 2 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് മത്സരങ്ങള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: