തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ മുഖ്യപ്രതി ശബരീനാഥിനു രണ്ടു കേസുകളില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവും 8.8 കോടി രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധിക തടവു ശിക്ഷ. ജയിലില്‍ കിടന്ന കാലത്തെ ശിക്ഷ കുറയ്ക്കും. പിഴ അടച്ചാല്‍ ആ തുക നിക്ഷേപകര്‍ക്കു വീതിക്കാനും കോടതി ഉത്തരവിട്ടു. കേസ് വിസ്താരത്തിനിടെ കുറ്റം സമ്മതിച്ച ശബരിയെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷാണു ശിക്ഷിച്ചത്.
പ്രധാന കേസില്‍ 501 രേഖകളും 308 തൊണ്ടി മുതലും ക്രൈംബ്രാഞ്ച് ഹാജരാക്കി. ബിന്ദു, ചന്ദ്രമതി, ഡോ.രമണി, ഹേമലത തുടങ്ങി 19 പ്രതികള്‍ കേസുകളിലുണ്ട്. മറ്റൊരു കേസിലും വിസ്താരം നടക്കുന്നുണ്ട്. കേസിലെ പ്രതികളുടെ രണ്ടരക്കോടി രൂപ ക്രൈംബ്രാഞ്ച് മരവിപ്പിച്ചിരുന്നു. കോടതിയും ഇതംഗീകരിച്ചു.
ശബരീനാഥിന്റെയും മറ്റു പ്രതികളുടെയും പേരിലുള്ള 23 ആഡംബര കാറുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതില്‍ 17 കാറുകള്‍ കോടതി റിസീവര്‍ മുഖേന വിറ്റു. ശബരിയുടെ പേരിലുള്ള രണ്ടു വീടുകളും ഇയാള്‍ മുന്‍കൂര്‍ പണം നല്കി കരാര്‍ എഴുതിയ വസ്തുക്കളും ക്രൈംബ്രാഞ്ച് കണ്ടുകെട്ടിയിരുന്നു. ഇതില്‍ മലയിന്‍കീഴില്‍ റിസോര്‍ട്ട് നിര്‍മിക്കുന്നതിനു വേണ്ടി അഡ്വാന്‍സ് നല്കിയ 2.11 കോടി രൂപ കോടതിയില്‍ കെട്ടിവച്ചു.
നെസ്റ്റ്, ഐനെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു (ടോട്ടല്‍ സൊലൂഷ്യന്‍), എസ്ജെആര്‍ ഗ്രൂപ്പ് എന്നീ പേരുകളില്‍ നിയമവിരുദ്ധമായി സ്ഥാപനങ്ങള്‍ ആരംഭിച്ചാണു തട്ടിപ്പു നടത്തിയത്. നിക്ഷേപകര്‍ക്കു വന്‍ പലിശ വാഗ്ദാനം ചെയ്തു നൂറുകണക്കിനാളുകളില്‍ നിന്നു പണം വാങ്ങി നിക്ഷേപ തുക നല്‍കാതെ അവരെ ചതിച്ചു വിശ്വാസ വഞ്ചന നടത്തിയ കേസുകളാണിത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസുകള്‍ പിന്നീടു ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന പി.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു അന്വേഷണം നടത്തി കുറ്റപ്പത്രം സമര്‍പ്പിച്ചത്. ആകെ 33 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ ഏഴ് കുറ്റപ്പത്രങ്ങളായി കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: