ഭാരതത്തിന്റെയും പാക്കിസ്ഥാന്റെയും കൈയില്‍ ഇപ്പോള്‍ 100 വീതം ആണവായുധങ്ങളുണ്ടെന്നാണ് കരുതുന്നത്. അതില്‍ ഓരോന്നും 15 കിലോ ടണ്‍ ഹിരോഷിമ ബോംബിന് തുല്യം. ഇത്രയും പ്രയോഗിച്ചാല്‍, രണ്ട് കോടി മനുഷ്യര്‍ ഉടന്‍ മരിക്കും. ലോകത്തെ സുരക്ഷിതമായി ആവരണം ചെയ്തിരിക്കുന്ന ഓസോണ്‍ പാളിയുടെ പകുതി നശിക്കും. ലോകമാകെ മഴ, കൃഷി എന്നിവ ആണവ ശിശിരത്തില്‍ ഉറക്കമാകും.
ഇത് 2007 ല്‍ മൂന്ന് യുഎസ് സര്‍വകലാശാലകളില്‍നിന്നുള്ള ഗവേഷകര്‍ ചെന്നെത്തിയ നിഗമനമാണ്. സെപ്തംബര്‍ 23 ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞത്, പത്തുകോടി ഭാരതീയര്‍ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍, ഭാരതത്തിന്റെ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന് ഇല്ലാതാകുമെന്നാണ്. രണ്ടാം ലോകയുദ്ധത്തില്‍ നാലുകോടി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇവിടെ ആണവ യുദ്ധമുണ്ടായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍, പൊള്ളലും വികിരണവും വഴി രണ്ടുകോടി മനുഷ്യര്‍ ഇല്ലാതാകുമെന്നാണ്, റട്ഗേഴ്സ് സര്‍വകലാശാല, കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ 2007 ല്‍ കണ്ടത്; എന്നാല്‍, ഭാരതത്തിനും പാക്കിസ്ഥാനുമപ്പുറമുള്ളവരും കനത്ത വില നല്‍കേണ്ടിവരും. ഇത് 2015 വരെ ഭീകരപ്രവര്ത്തകര് ഭാരതത്തില്‍ കൊന്നവരുടെ 2,221 ഇരട്ടി വരും.
ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ 200 കോടി മനുഷ്യര്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ വഴി പട്ടിണിയിലാകുമെന്ന് കണ്ടത്, 2013 ല്‍ ആണവയുദ്ധം തടയാനുള്ള ഡോക്ടര്‍മാരുടെ രാജ്യാന്തര സംഘടനയാണ്. 2015 ലെ കണക്കനുസരിച്ച് പാക്കിസ്ഥാന് 110-130 ആണവായുധങ്ങളുണ്ടാകാം. 2011 ല്‍ ഇത് 90-110 ആയിരുന്നു. ആണവശാസ്ത്രജ്ഞരുടെ ബുള്ളറ്റിനിലാണ് ഇതുള്ളത്. ഭാരതത്തിന്റെ പക്കല്‍ 110-120 ആണവായുധങ്ങള്‍ കാണും.
പതിനെട്ടു സൈനികരുടെ ജീവനെടുത്ത ഉറി ആക്രമണത്തിനുശേഷമാണ്, യുദ്ധത്തെപ്പറ്റി സംസാരം തുടങ്ങിയത്. പാക്കിസ്ഥാനിലെ ജെയ്ഷെ മൊഹമ്മദ് ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്ന് ഭാരതസൈന്യം വ്യക്തമാക്കി. അപ്പോഴാണ് പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍, ആണവായുധം ഉപയോഗിക്കുമെന്ന് പാക്ക് പ്രതിരോധമന്ത്രി ഖ്വാജാ എം. ആസിഫ് പറഞ്ഞത്.
ഇതുവരെ, പാക്കിസ്ഥാന്റെ ആണവ ഭീഷണിയാണ് പ്രത്യാക്രമണത്തില്‍ നിന്ന് തടഞ്ഞത്. ഭാരതത്തിന് പാക്കിസ്ഥാനെക്കാള്‍ ആണവായുധങ്ങള്‍ കുറവാണെങ്കില്‍ തന്നെ അത് പ്രശ്നമല്ലെന്ന് ‘ഇന്ത്യാ സ്പെന്‍ഡ്’ 2015 ഏപ്രിലില്‍ അഭിപ്രായപ്പെട്ടിരുന്നു. ഉപയോഗിച്ചാല്‍ പരസ്പര നാശമാണല്ലോ. പാക്കിസ്ഥാന്റെ ആണവായുധങ്ങളില്‍ 66 ശതമാനവും കരയിലെ 86 ബാലിസ്റ്റിക് മിസൈലുകളിലാണ്.
പാക്കിസ്ഥാന്റെ ഹത്ഫ് (നബിയുടെ വാള്) പരമ്പരയിലെ ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിച്ചതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഭാരതത്തെ മുന്നില്‍കണ്ടാണ്. പാക്കിസ്ഥാന്റെ ആണവായുധമുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍, ഭാരതത്തിലെ ദല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ വന്‍നഗരങ്ങളെയാകാം ലക്ഷ്യമിടുകയെന്ന്, മുംബൈയിലെ ഗേറ്റ് വേ ഹൗസ് എന്ന നയതന്ത്ര സ്ഥാപനത്തിലെ സമീര്‍ പട്ടീല്‍ പറയുന്നു. അവ ലക്ഷ്യമിടുക പട്ടാളത്തിന്റെ മുഖ്യകമാന്‍ഡുകളെ ആയിരിക്കും. പാക്കിസ്ഥാന്റെ പകുതി (40) ബാലിസ്റ്റിക് മിസൈല്‍ ആണവായുധങ്ങള്‍ മധ്യദൂര മിസൈലായ ‘ഗോറി’യില്‍ (മുഹമ്മദ് ഗോറി എന്നറിയപ്പെടുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ അഫ്ഗാന് രാജാവ് ഷഹാബുദീന് ഗോറിയുടെ പേര്) ഘടിപ്പിക്കാം. 1300 കിലോമീറ്റര്‍ ലക്ഷ്യവേധിയായ ഈ മിസൈലിന്, ദല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ്, മുംബൈ, പൂനെ, നാഗ്പൂര്‍, ഭോപാല്‍, ലക്നൗ എന്നിവിടങ്ങള്‍ ലക്ഷ്യമാക്കാമെന്ന് ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് 2006 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.
പാക്കിസ്ഥാന് ഷഹീന് (ഫാല്‍ക്കണ്‍) കക മധ്യദൂര മിസൈലില്‍ ഘടിപ്പിക്കാവുന്ന എട്ട് അണ്വായുധങ്ങളുണ്ട്. ഈ മധ്യദൂര മിസൈലിന് 2500 കിലോമീറ്റര്‍ സഞ്ചരിക്കാം. മിക്കവാറും ഭാരത നഗരങ്ങള്‍, കിഴക്കന്‍ തീരത്തെ കൊല്‍ക്കത്തവരെ, ലക്ഷ്യം വയ്ക്കാം.
ഹ്രസദൂര മിസൈലായ ഗസ്നാവി (11-ാം നൂറ്റാണ്ടിലെ അഫ്ഗാന് ആക്രമണകാരി മുഹമ്മദ് ഗസ്നിയുടെ പേരില്‍)ക്ക് 16 ആണവായുധങ്ങള്‍ വഹിക്കാം. സഞ്ചരിക്കാവുന്ന ദൂരം 270-350 കിലോമീറ്റര്‍. അതിന് ലുധിയാന, അഹമ്മദാബാദ്, ദല്‍ഹിയുടെ പ്രാന്തങ്ങള്‍ എന്നിവ ലക്ഷ്യം വയ്ക്കാം. ഹ്രസ്വദൂര മിസൈലായ ഷഹീന് 1 (ഫാല്‍ക്കണ്‍) 16 ആണവായുധങ്ങള്‍ വഹിക്കും. 750 കിലോമീറ്ററാണ് ദൂരപരിധി. ലുധിയാന, ദല്‍ഹി, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവ ലക്ഷ്യങ്ങള്‍.
ആറ് 60 കിലോമീറ്റര്‍ ദൂരപരിധിയുള്ള നമ്പര്‍ മിസൈലുകള്‍ പാക്കിസ്ഥാനുണ്ട്. ഇതിലും ആണവായുധങ്ങള്‍ വഹിക്കാം. ഭാരതസൈന്യത്തിലെ മുന്നേറുന്ന പടയെ ലക്ഷ്യംവയ്ക്കാം. എട്ട് 350 കിലോമീറ്റര്‍ പരിധിയുള്ള ആണവായുധം വഹിക്കാവുന്ന ബാബര്‍ ക്രൂസ് മിസൈലുകളും പാക്കിസ്ഥാനുണ്ട്. പാക്കിസ്ഥാന്റെ മൊത്തം ആണവായുധത്തിന്റെ 28% വരുന്ന 36 ആണവായുധങ്ങള്‍ വിമാനംവഴി വിക്ഷേപിക്കാം. അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനത്തിന് 24 ആണവ ബോംബും, ഫ്രഞ്ച് നിര്‍മിത മിറാഷിന് 12 ബോംബും വര്‍ഷിക്കാം.
ആണവശാസ്ത്രജ്ഞരുടെ ബുള്ളറ്റിന് പ്രകാരം, ഭാരതം 56 പൃഥ്വി, അഗ്നി പരമ്പരയിലെ ഉപരിതല-ഉപരിതല ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിരിക്കുന്നു. ഇവയില്‍, ഭാരതത്തിന്റെ 106 ആണവായുധങ്ങളില്‍ 53% ഉണ്ട്. പുറമെ, അന്തര്‍വാഹിനിയില്‍നിന്ന് അയയ്ക്കാവുനന 12 കെ-15 സാഗരിക ബാലിസ്റ്റിക് മിസൈലുകളുണ്ട്. ഇത് ഐഎന്‍എസ് അരിഹന്ത് വഹിക്കുമെന്ന് കരുതുന്നു. അരിഹന്ത് പൂര്‍ണമായി സജ്ജമായാല്‍, അത് മൂന്നാമത്തെ ആണവ പോര്‍മുഖമാകും.
പാക്കിസ്ഥാന് ചെറുതായതിനാല്‍, ഭാരതം, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, ലഹോര്‍, കറാച്ചി, നൗഷേറയിലെ പട്ടാള ആസ്ഥാനം എന്നിവ ലക്ഷ്യമിടും. ലഹോര്‍, കറാച്ചി എന്നിവയില്‍ ആണവാക്രമണം നടന്നാല്‍, അത്, പാക്ക് മേഖലയെ മാത്രമല്ല, ബാധിക്കുക. അത് ഭാരത, അഫ്ഗാന് മേഖലകളെയും ബാധിക്കും.
250 കിലോമീറ്റര്‍ പരിധിയുള്ള പൃഥ്വി മിസൈലുകള്‍ക്ക് 24 ആണവായുധങ്ങള്‍ വഹിക്കാം; ഇവയ്ക്ക് ലഹോര്‍, സിയാല്‍ക്കോട്ട്, ഇസ്ലാമാബാദ്, റാവല്‍പിണ്ടി എന്നിവ ലക്ഷ്യമിടാം. ഭാരതത്തിന് ആണവായുധങ്ങളുമുള്ള 20 അഗ്നി 1, എട്ട് അഗ്നി 2 മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുണ്ട്; 700-2000 കിലോമീറ്റര്‍ പരിധി. ഇതിന് ലാഹോര്‍, ഇസ്ലാമാബാദ്, റാവല്‍പിണ്ടി, മുള്‍ട്ടാന്‍, പെഷാവര്‍, കറാച്ചി, ക്വെറ്റ, ഗ്വദാര്‍ തുടങ്ങി എല്ലാ നഗരങ്ങളെയും ലക്ഷ്യം വയ്ക്കാം. അഗ്നി മൂന്നു മുതല്‍ അഞ്ചുവരെ മിസൈലുകള്‍ക്ക് പാക്കിസ്ഥാനെ മൊത്തം ലക്ഷ്യമിടാം. എങ്കിലും, ഇവ ചൈന ലക്ഷ്യമാക്കിയുള്ളവയാണെന്ന് കരുതുന്നു.
ഭാരതത്തിന്, കപ്പലില്‍നിന്നയ്ക്കാവുന്ന 350 കിലോമീറ്റര്‍ പരിധിയുള്ള രണ്ട് ധനുഷ് മിസൈലുകളുമുണ്ട്. ഭാരതത്തിന്റെ വിമാനവാഹിനിക്ക്, മൊത്തത്തിന്റെ 45% വരുന്ന 106 ആണവായുധങ്ങള്‍ വിക്ഷേപിക്കാം. വ്യോമസേനയുടെ ജഗ്വാര്‍ ബോംബുകള്‍ക്ക് 16 ആണവായുധങ്ങളും ഫ്രഞ്ച് നിര്‍മിത മിറാഷ് 2000 ന് 32 എണ്ണവും വിക്ഷേപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: