ന്യൂദല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് ഒരാഴ്ച കൂടി സമയം സുപ്രീംകോടതി നീട്ടി നല്കി. 250 ഓളം മെഡിക്കല്‍ സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഏകീകൃത കൗണ്‍സിലിംഗിലൂടെ ഈ സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാന്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇന്ന് മെഡിക്കല്‍ പ്രവേശനത്തിന്റെ അവസാന തീയതിയാണ്. ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് വഴി മാനേജുമെന്റുകള്‍ പ്രവേശനം നടത്തും. ഇത് തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇത്തരം പ്രശ്നമുണ്ടായപ്പോള്‍ ഒരാഴ്ചത്തെ സമയം സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. ആ മാതൃകയില്‍ കേരളത്തിനും സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
അതേസമയം പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കരുണ മെഡിക്കല്‍ കോളജ് തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജയിംസ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: