കോഴിക്കോട്: കേരളം അത്യപൂര്‍വമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് കേരള നദീസംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ശരാശരിയിലധികം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നെങ്കിലും ഏതാണ്ട് 32 ശതമാനം മഴ കുറവായാണ് ലഭിച്ചത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും കാര്‍ഷിക മേഖലയേയും വളരെ ദോഷകരമായി ബാധിക്കും. മഴക്കുറവ് മൂലം കേരളത്തിലെ 44 നദികളിലും ഒഴുക്ക് ക്രമാതീതമായി കുറഞ്ഞുവരുന്നുവെന്നത് ഉത്ക്കണ്ഠ വര്‍ദ്ധിപ്പിക്കുകയാണ്. നദികള്‍ പലതും മഴക്കാലത്ത് മാത്രം ജലം ഒഴുകുന്നവയായി പരിണമിച്ചിരിക്കുന്നു. മിക്ക നദികളുടെയും ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടി കനാലുകളാക്കി ഓടകള്‍ക്ക് സദൃശമായി മാറ്റിയിരിക്കുകയാണ്.
നദികളും നദീതീരങ്ങളും ഇന്ന് മാലിന്യത്തിന്റെ കുപ്പത്തൊട്ടികളായി മാറിയിരിക്കുന്നു. ഗാര്‍ഹിക-മാര്‍ക്കറ്റ് മാലിന്യങ്ങള്‍ക്ക് എന്നതിന് പുറമേ വ്യവസായിക-രാസ മാലിന്യങ്ങളും ഒഴുക്കുന്നതിനുള്ള ഓടകളാക്കി മാറ്റിയിരിക്കുകയാണ് മിക്ക നദികളേയും.
വിവിധ നദികളിലായി 50 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായ തടയണ നിര്‍മ്മാണങ്ങളും നദികളെ നശിപ്പിക്കും. ഭാരതപ്പുഴയിലും ചാലിയാറിലും യാതൊരുവിധ പാരിസ്ഥിതിക ആഘാത പഠനവും നടത്താതെയാണ് തടയണ നിര്‍മ്മാണം.
ഈ സാഹചര്യത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ഒട്ടും ലാഭകരമല്ലെന്ന് കാനന ഭംഗിയാര്‍ന്ന, ജലസ്രോതസ്സുകളുടെ ഉത്ഭവ സ്ഥാനത്തുള്ള നിര്‍മ്മിതികള്‍ ടൂറിസം മറയാക്കിയുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭ്യമാകുന്നതിനുമാണെന്നും യോഗം ആരോപിച്ചു.
ഗാന്ധിഗൃഹത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, ടി.എന്‍ പ്രതാപന്, വേണു വാരിയത്ത്, എസ്.പി. രവി, കെ. ബിനു, കെ. രാജന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. രാജന് പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. പി. ഉമ്മര്‍ സ്വാഗതവും, സി.പി. നായര്‍ നന്ദിയും പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് എറണാകുളത്ത് നദീദിനാചരണം നടക്കും. സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടന സമ്മേളനവും ശാസ്ത്ര സെമിനാറും നടക്കും.
കേരളത്തിലെ നദികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വ്യക്തമായ കര്‍മ്മ പദ്ധതികള്‍ സെമിനാര്‍ ആവിഷ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: