പാറ്റ്ന: മുഖ്യമന്ത്രി നിതീഷ്കുമാര്‍ ബീഹാറില്‍ കൊണ്ടുവന്ന സമ്പൂര്‍ണ്ണ മദ്യ നിരോധന നിയമം ഹൈക്കോടതി റദ്ദാക്കി. ഇന്നു മുതല്‍ നിയമം നടപ്പില്‍ വരുത്താനിരിക്കുകയായിരുന്നു. നിയമത്തിലെ വകുപ്പുകളെ നിര്ദ്ദയമെന്ന് കോടതി വിശേഷിപ്പിച്ചു. ശിക്ഷാ വ്യവസ്ഥകളുടെ വീഴ്ച ഗവര്‍ണ്ണര്‍ റാം നാഥ് കോവിദ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നുവെന്ന കാരണം പറഞ്ഞാണ് സമ്പൂര്‍ണ്ണ മദ്യ നിരോധന നിയമം നിതീഷ് കുമാര്‍ കൊണ്ടുവന്നത്. ആഗസ്റ്റ് ഒന്നിന് ഏക കണ്ഠമായി ഇരു സഭകളും ബില്‍ നിയമമാക്കി. ഇതിനെതിരെ ബീഹാര്‍ ഹോട്ടല്‍സ് ആന്‍ഡ് ബാര്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് വിധി.
വീട്ടില്‍ നാടന്‍ മദ്യം ഉണ്ടാക്കിയതായി തെളിഞ്ഞാല്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ശിക്ഷിക്കപ്പെടുമെന്നാണ് ഒരു വ്യവസ്ഥ. ഒരു കേസിലും കോടതിക്കല്ലാതെ ജാമ്യം നല്കാന് അധികാരമില്ല. പ്രത്യേക കോടതികള്‍ക്കേ കേസുകള്‍ കേള്‍ക്കാനാവൂ, മദ്യ നിരോധന നിയമത്തിലെ ഈ വ്യവസ്ഥകള്‍ ഏറെ കുഴപ്പം പിടിച്ചതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചത് കോടതി പരിഗണിച്ചു.
മുന്തിരി, ശര്‍ക്കര എന്നിവയുടെ മിശ്രിതത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ആ പ്രദേശത്ത് മദ്യ നിര്‍മ്മാണം നടക്കുന്നുവെന്ന് കണക്കാക്കി, സംശയം തോന്നുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനോ ആളുകളെ അറസ്റ്റ് ചെയ്യാനോ നിയമത്തില്‍ വകുപ്പുണ്ട്. മദ്യം സൂക്ഷിക്കുന്നുവെന്നോ ഉണ്ടാക്കുന്നുവെന്നോ സംശയിച്ച് വീടുകളും സ്ഥാപനങ്ങളും കണ്ടുകെട്ടാന്‍ നിയമം അനുമതി നല്കുന്നു.ഒരു പ്രദേശത്ത് മദ്യനിര്‍മ്മാണം കണ്ടെത്തിയാല്‍ പ്രദേശവാസികള്‍ക്ക് പൊതു പിഴ വിധിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: