ആലപ്പുഴ: നഗരസഭാ പരിധിയിലെ ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബ്ബന്ധമാക്കി. ഇവിടങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി നിര്‍ദ്ദേശം നല്കി.
അന്യസംസ്ഥാന ജീവനക്കാരുള്‍പ്പെടെയുള്ള എല്ലാവരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മെഹബൂബ് അറിയിച്ചു. വൃത്തിഹീനമായ തട്ടുകടകള്‍ നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
കടകളിലെ മാലിന്യം സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്കരിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍ നഗരസഭയില്‍ നടപ്പാക്കാന്‍ വ്യവസ്ഥകളും നിര്‍ദ്ദേശങ്ങളും നഗരസഭാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ മാനദണ്ഡം കൗണ്‍സിലിന്റെ അംഗീകാരത്തിനായി നല്‍കും.
കാറ്ററിങ് യൂണിറ്റുകള്‍ നിര്‍ബ്ബന്ധമായും മുനി.ലൈസന്‍സ് എടുക്കണം. ഇവയ്ക്ക് മാലിന്യ സംസ്കരണ യൂണിറ്റുകള്‍ ഉണ്ടായിരിക്കണം. എല്ലാ യൂണിറ്റിലും ആരോഗ്യവിഭാഗം പരിശോധിക്കും. പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളുടെ പേരുവിവരം മാദ്ധ്യമങ്ങള്‍ക്കു നല്‍കാനും തീരുമാനിച്ചു.
യോഗത്തില്‍ കൗണ്‍സിലര്‍മാരായ എ.എ. റസാഖ്, വി.എന്‍. വിജയകുമാര്‍, എ.എം. നൗഫല്‍, ലൈലാബീവി, നബീസ് അക്ബര്‍, ഷീല മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: