ഗുവാഹത്തി: ഇന്ത്യന്‍ ഫുട്ബോളിന്റെ ജാതകം തിരുത്തിക്കുറിച്ച ഐഎസ്എല്‍ മൂന്നാം സീസണ് ഇന്ന് പന്തുരുണ്ടു തുടങ്ങും. ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സും വടക്കുകിഴക്കിന്റെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഏറ്റുമുട്ടാനിറങ്ങുന്നതോടെ ഇനിയുള്ള രണ്ടര മാസം ഇന്ത്യയില്‍ ഫുട്ബോള്‍ മാമാങ്കം. രാത്രി 7നാണ് കിക്കോഫ്. ഡിസംബര്‍ 4 വരെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. 10 മുതല്‍ 14 വരെ സെമി മത്സരങ്ങള്‍. 18ന് ഫൈനല്‍.
വര്‍ണ്ണോജ്ജ്വലമായ കലാപരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റേഡിയത്തില്‍ അരങ്ങേറുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ഗ്ലാമര്‍ പകരാന്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ജാക്വിലിന് ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന് എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികള്‍. വൈകിട്ട് അഞ്ചരയോടെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു തുടങ്ങും. ഏകദേശം അഞ്ഞൂറോളം കലാകാരന്മാരാണ് ഉദ്ഘാടന ചടങ്ങിന് കൊഴുപ്പുകൂട്ടാനായി കലാപരിപാടികള്‍ അവതരിപ്പിക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ മികവിലേക്കു ലോക ശ്രദ്ധ എത്തിക്കുകയാണ് ഉദ്ഘാടന ചടങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഉടമയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രഹാം പറഞ്ഞു.
2014-ല്‍ ആരംഭിച്ച സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെത്തുമ്പോഴും ആവേശത്തിന് തെല്ലും കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഓരോ വര്‍ഷവും ഉയരുകയുമാണ്. യൂറോപ്, ലാറ്റിനമേരിക്കന്‍ ഫുട്ബോളില്‍ മാത്രം കണ്ടിരുന്ന ആവേശം ആകാശത്തോളം മുട്ടുന്ന ആരവങ്ങളായി ഇന്ത്യന്‍ ഗാലറികളിലും നിറഞ്ഞു തുളുമ്പി. ഒരൊറ്റ സീസണ് കൊണ്ടു ലോകത്തെ നാലു മികച്ച ഫുട്ബോള്‍ ലീഗുകളില്‍ ഒന്നായി ഐഎസ്എല്‍ മാറി. കാല്‍പ്പന്തുകളി ആരാധകര്‍ക്ക് മുന്നിലേക്ക് മൂന്നാം പതിപ്പ് എത്തുന്നത് ഏറെ പ്രതീക്ഷകളുമായാണ്.
മഴവില്ലഴകു വിരിയിക്കുന്ന ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ദിനങ്ങളാണ് ഇനി കടന്നു വരുന്നത്. മികച്ച വിദേശ സ്വദേശി താരനിരയെയും മികച്ച പിരിശീലകരെയും അണിനിരത്തി ടീമുകളെല്ലാം പടൊരുക്കം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആവേശത്തിന്റെ ആവനാഴി നിറച്ച് കളികമ്പക്കാരും കാത്തിരിക്കുന്നു, തങ്ങളുടെ ഇഷ്ടതാരങ്ങളുടെ മാസ്മരിക പ്രകടനം കാണാനായി.
ഐഎസ്എല്ലിന്റെ കടന്നു വരവ് ഇന്ത്യന്‍ ഫുട്ബോളിലേക്ക് കൊണ്ടു വന്ന മറ്റങ്ങളേറെയാണ്. എന്നാല്‍, കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെന്ന് വാദിക്കുന്നവരുമേറെ. എന്നാല്‍ വിരസമായിരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ മൈതാനത്തേക്ക് ആരാധകര്‍ ഇരമ്പിയാര്ത്തതില് ഐഎസ്എല്ലിന്റെ പങ്ക് നിര്‍ണായകമായി.
കാല്പന്തു പ്രേമികള്‍ ഗാലറിയിലേക്ക് തിരിച്ചെത്തിയപ്പോള്‍, വിദേശ താരങ്ങളുടെ കൂടെ പന്തുതട്ടിയ കളിമികവ് ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് തെല്ലൊന്നുമല്ല നേട്ടങ്ങള്‍ സമ്മാനിച്ചത്. വിദേശതാരങ്ങളുടെ സാമിപ്യം കളിമികവിന്റെ അഴകിനൊപ്പം സാങ്കേതികത കൂടി സമ്മാനിച്ചു. ഇതിന് പുറമേ എന്നും ക്രിക്കറ്റിന് മാത്രം അടിമപ്പെട്ട ഇന്ത്യന്‍ വിപണിയെ കൂടി സ്വാധീനിക്കാന്‍ ഐഎസ്എല്ലിനായി. ഇന്ത്യന്‍ ഫുട്ബോളിന് പ്രൊഫഷണല്‍ മുഖം നല്കാന് ഐഎസ്എല്ലിനായി എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്തായാലും ഇനിയുള്ള രണ്ടരമാസക്കാലം ഇന്ത്യന്‍ കായികരംഗത്ത് ഫുട്ബോള്‍ മാമാങ്കമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: