കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനത്തെ കളിനിര്‍ത്തുമ്പോള്‍ 7 വിക്കറ്റിന 239 റണ്‍ എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ മൂന്നിന് 187 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഇന്ത്യ തകര്‍ച്ച നേരിട്ടത്. 14 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസില്‍. പൂജാര 87ഉം രഹാനെ 77ഉം റണ്‍സെടുത്തു. ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍കുമാറിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ന്യൂസിലാന്‍ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് കളിക്കാനിറങ്ങിയില്ല. പകരം നിക്കോളാസ് ടീമില്‍. ടീം ക്യാപ്റ്റനായി റോസ് ടെയ്ലറും.നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് പിഴക്കുന്നതാണ് കണ്ടത്. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സായപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ടു. പരിക്കേറ്റ ലോകേഷ് രാഹുലിന് പകരം ടീമിലെത്തിയ ശിഖര്‍ ധവാന് ഒരു റണ്ണെടുത്ത് പുറത്തായി. മാറ്റ് ഹെന്റി ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ 9 റണ്‍സെടുത്ത മുരളി വിജയിനെയും ഹെന്റി വാറ്റ്ലിങ്ങിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ കോഹ്ലിക്കും മികച്ച ഇന്നിങ്ങ്സ് നടത്താനായില്ല. 9 റണ്‍സെടുത്ത കോഹ്ലിയെ ബൗള്‍ട്ടിന്റെ പന്തില്‍ ലാഥം പിടികൂടിയതോടെ ഇന്ത്യ മൂന്നിന് 46 എന്ന നിലയില്‍.
നാലാം വിക്കറ്റില്‍ പൂജാരക്കൊപ്പം അജിന്‍ക്യ രഹാനെ ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യ തിരിച്ചുവന്നത്. 141 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്കോര്‍ 187-ല്‍ എത്തിയപ്പോള്‍ 219 പന്തില്‍ നിന്ന് 17 ബൗണ്ടറികളോടെ 87 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ വാഗ്നറുടെ പന്തില്‍ ഗുപ്റ്റില്‍ പിടികൂടി. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ്മ രണ്ട് റണ്‍സിന് പുറത്തായതോടെ ഇന്ത്യ 5ന് 193 എന്ന നിലയില്‍. ജീതന്‍ പട്ടേലിന് വിക്കറ്റ്. അധികം കഴിഞ്ഞില്ല രഹാനെയും മടങ്ങി. 157 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെ 77 റണ്‍സെടുത്ത രഹാനെയെ ജീതന്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് അശ്വിനും (26) സാഹയും ചേര്‍ന്ന് ഇന്നിങ്ങ്സ് മുന്നോട്ടുനീക്കിയെങ്കിലും 231-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും വീണു. ഹെന്റിയുടെ ബൗളിങ്ങില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ന്യൂസിലാന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി മൂന്നും ജീതന്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്ബോര്ഡ്ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്
ശിഖര്‍ ധവാന് ബി ഹെന്റി 1, മുരളി വിജയ് സി വാറ്റ്ലിങ്ങ് ബി ഹെന്റി 9, പൂജാര സി ഗുപ്റ്റില്‍ ബി വാഗ്നര്‍ 87, വിരാട് കോഹ്ലി സി ലാഥം ബി ബൗള്‍ട്ട് 9, രഹാനെ എല്‍ബിഡബ്ല്യു ബി ജീതന്‍ പട്ടേല്‍ 77, രോഹിത് ശര്‍മ്മ സി ലാഥം ബി പട്ടേല്‍ 2, ആര്. അശ്വിന് എല്‍ബിഡബ്ല്യു ബി ഹെന്റി 26, സാഹ നോട്ടൗട്ട് 14, ജഡേജ നോട്ടീട്ട് 0, എക്സ്ട്രാസ് 14, ആകെ 86 ഓവറില്‍ 7 വിക്കറ്റിന് 239.
വിക്കറ്റ് വീഴ്ച: 1-1, 2-28, 3-46, 4-187, 5-193, 6-200, 7-231.
ബൗളിങ്: ട്രെന്റ് ബൗള്‍ട്ട് 16-8-33-1, മാറ്റ് ഹെന്റി 15-6-35-3, വാഗ്നര്‍ 15-5-37-1, സാന്റ്നര്‍ 19-5-54-0, ജീതന്‍ പട്ടേല്‍ 21-3-66-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: