ധാക്ക: നാലാമത് അണ്ടര്‍ 18 ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യക്ക്. ഇന്നലെ നടന്ന വാശിയേറിയ ഫൈനലില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. കളിതീരാന്‍ 20 സെക്കന്റ് ബാക്കിനില്‍ക്കേ അഭിഷേക് നേടിയ ഉജ്ജ്വല ഗോളാണ് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്.
ഇന്ത്യന്‍ ഉപനായകന്‍ ഹര്‍ദിക് സിങ്ങാണ് ഫൈനലിലെ താരം. പങ്കജ്കുമാര്‍ രജക് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറും. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇതേ മാര്‍ജിനില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിനുള്ള മധുരമായ പകരംവീട്ടല്‍ കൂടിയായി കിരീട ധാരണം. രണ്ടാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. 2001-ലായിരുന്നു ആദ്യ കിരീടം. ബംഗ്ലാദേശ് ആദ്യമായാണ് ഫൈനലില്‍ കളിച്ചത്.
കളിയില്‍ ആദ്യം ഗോള്‍ നേടിയത് ബംഗ്ലാദേശ്. 22-ാം മിനിറ്റില്‍ റോമന്‍ സര്‍ക്കാരിലൂടെ.
തൊട്ടടുത്ത മിനിറ്റില്‍ ശിവം ആനന്ദിലൂടെ ഇന്ത്യക്ക് സമനില. 35-ാം മിനിറ്റില്‍ മൊഹമ്മദ് മൊഹ്സിനിലൂടെ വീണ്ടും ആതിഥേയര്‍ മുന്നില്‍. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഇന്ത്യ എട്ട് മിനിറ്റിനിടെ രണ്ട് ഗോള്‍ നേടി ലീഡ് കരസ്ഥമാക്കി. 43-ാം മിനിറ്റില്‍ ഹാര്‍ദികും 51-ാം മിനിറ്റില്‍ കോന്ജെബാമും ലക്ഷ്യം കണ്ടു. തുടര്‍ന്ന് വാശിയോടെ പൊരുതിയ ബംഗ്ലാദേശിന് 58-ാം മിനിറ്റില്‍ അഷറഫുള്‍ ഇസ്ലാമിലൂടെ സമനില. എന്നാല്‍ 61-ാം മിനിറ്റില്‍ കോന്ജെബാം സിങ് രണ്ടാം ഗോള്‍ നേടിയതോടെ ഇന്ത്യ 4-3ന് മുന്നില്‍. രണ്ട് മിനിറ്റിനുശേഷം മഹ്ബൂബ് ഹൊസൈന്‍ ലക്ഷ്യം കണ്ടതോടെ കളി വീണ്ടും സമനിലയില്‍. പിന്നീടായിരുന്നു അഭിഷേകിന്റെ വിജയഗോള്‍.
കിരീടം നേടിയ ഇന്ത്യന്‍ യുവനിരയെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കായിക മന്ത്രി വിജയ്ഗോയല്‍, സീനിയര്‍ ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആര്. ശ്രീജേഷ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
ചൈനീസ് തായ്പേയിയെ മറുപടിയില്ലാത്ത 18 ഗോളുകള്‍ക്ക് തകര്‍ത്ത് പാക്കിസ്ഥാന് മൂന്നാം സ്ഥാനം നേടി. സെമിയില്‍ പാക്കിസ്ഥാന് ഇന്ത്യയോടും ചൈനീസ് തായ്പേയ് ബംഗ്ലാദേശിനോടുമായിരുന്നു തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: