ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം ക്ഷേത്രശ്രീകോവിലിനു മുകളില്‍ നിന്നും ഇളക്കി താഴെയിട്ടു നശിപ്പിക്കാന്‍ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തു.
2011ല്‍ താഴിക്കകുടം മോഷ്ടിച്ചതുമായി ബന്ധപ്പെട്ടു പ്രതികളായവരെയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയും പോലീസ് വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കൂടാതെ ക്ഷേത്രത്തെക്കുറിച്ചും പരിസരത്തെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരുടെ പിന്തുണയോടെ താഴികക്കുടം കവര്‍ച്ച നടത്തി കടത്തുവാനുള്ള ശ്രമമാണ് നടന്നതെന്ന സംശയവും പോലീസിനുണ്ട്.
ക്ഷേത്രങ്ങളില്‍ സ്ഥിരമായി മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന സംഘടനകളുടെ പങ്കും പോലീസ് തള്ളിക്കളയുന്നില്ല. ഇതിന് പ്രദേശികമായ സഹായം ലഭിച്ചിട്ടുണ്ടന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിനു മുകളില്‍ നിന്നും താഴെ ഇളക്കിയിട്ടു നശിപ്പിച്ച താഴികക്കുടത്തില്‍ ഇന്നലെ ആലപ്പുഴയില്‍നിന്നും വിരലടയാള വിദഗ്ദ്ധരെത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ഇതില്‍ നിന്നും ലഭിച്ചിരുന്നില്ല. കൃത്യം നടന്ന ദിവസം മഴ പെയ്തതിനാല്‍ തെളിവുകള്‍ പൂര്‍ണ്ണമായും ശേഖരിക്കുന്നതിന് പോലീസിന് സാധിച്ചിട്ടില്ല.
കൂടുതല്‍ പരിശോധനയ്ക്കായി താഴികക്കുടം പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ന്ന് ഇത് കോടതിയില്‍ ഹാജരാക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടികളുടെ വിലമതിക്കുന്ന ഇറിഡിയം ഈ താഴികക്കുടത്തിലുണ്ടെന്ന പ്രചരണമാണ് ക്ഷേത്രത്തെ പ്രസിദ്ധമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: