ചെങ്ങന്നൂര്‍: പാണ്ടനാട് മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ താഴികക്കുടം ക്ഷേത്രശ്രീകോവിലിനു മുകളില്‍ നിന്നും ഇളക്കി താഴയിട്ടു നശിപ്പിക്കാന്‍ ശ്രമം നടന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പുരാവസ്തുവകുപ്പ് ക്ഷേത്രം സന്ദര്‍ശിച്ചു.
തൃപ്പൂണിത്തുറ ഹില്‍പാലസ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഡോക്യുമെന്റേഷന് ഓഫീസര്‍ ഇ. ദിനേശനാണ് ഇന്നലെ വൈകിട്ടു നാലുമണിയോടെ സന്ദര്‍ശനം നടത്തിയത്. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ നിദ്ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്തിയത്.
അക്രമികള്‍ നശിപ്പിച്ച താഴികക്കുടവും അദ്ദേഹം പരിശോധിച്ചു. കാലപ്പഴക്കം മൂലം ക്ഷേത്രത്തിന് ഉണ്ടായിട്ടുള്ള കേടുപാടുകള്‍ വിലയിരുത്തി ചിത്രങ്ങള്‍ പകര്‍ത്തി. ഇതുസംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഒരുഘട്ടമായിത്തന്നെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ നിര്‍മ്മാണം അപൂര്‍വ്വങ്ങളില്‍ അപൂര്വ്വമായിട്ടുള്ളതാണന്നും ചെമ്പോല മേഞ്ഞ സ്തൂപികാകൃതിയിലുള്ള മേല്ക്കൂരയോടുകൂടിയ ക്ഷേത്രം അപൂര്‍വ്വമായിട്ടാണ് കാണുന്നത്. ക്ഷേത്രത്തിന്റെ ഘടനാപരമാറ്റം വരുത്താതെ ക്ഷേത്രത്തിന്റെ തനിമ നഷ്ടപ്പെടാത്ത രീതിയിലുള്ള അറ്റകുറ്റപ്പണികളാവും പുരാവസ്തുവകുപ്പ് ഇനി നടത്തുക.
വെട്ടുകല്ലും കാട്ടുകല്ലും ചെങ്കല്ലും ഇടകലര്‍ത്തിയാണ് ചുവരുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ പുറം ചുവരിലെ ശില്പങ്ങളും മുകള്‍നിലയിലെ മാഞ്ഞുതുടങ്ങിയ ചുവര്‍ചിത്രങ്ങളും ക്ഷേത്രത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ടന്നതിന് തെളിവാണ്. ചെറിയ ഉളിയും അരവും ഉപയോഗിച്ച് കല്ലില്‍ ശില്പ്പങ്ങള് കൊത്തിയുണ്ടാക്കുന്ന രീതിയാണ് ചെയ്തിട്ടുള്ളത്.
ക്ഷേത്രഭരണസമിതി അപേക്ഷ നല്‍കിയതിന് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രം പുരാവസ്തുവകുപ്പ് ഏറ്റെടുത്തതായി അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: