കൊച്ചി: സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി തീരുമാനിച്ചു. പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ നിലപാടുകളിലാണ്. ശ്രീകൃഷ്ണജയന്തി ആഘോഷവും തിരുവോണാഘോഷവും തടസപ്പെടുത്താന്‍ സര്‍ക്കാര്‍ നേരിട്ട് ശ്രമിച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു.
ക്ഷേത്രങ്ങളില്‍ നിന്ന് ഭക്തജനങ്ങളെ ഭയപ്പെടുത്തി അകറ്റാന്‍ സര്‍ക്കാര്‍ ഹിന്ദുസംഘടനകള്‍ക്കെതിരെ വ്യാപകമായ നുണപ്രചാരണം നടത്തി. പാര്‍ട്ടിയുടെ റെഡ് വാളന്റിയര്‍മാരെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ഹിന്ദുസംഘടനാ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ക്ഷേത്രസങ്കേതങ്ങളെ കലാപഭൂമിയാക്കാന്‍ വേണ്ടിയുള്ളതാണ്.
ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിവരെ വികലമായി ചിത്രീകരിച്ച് ഹിന്ദു ഐക്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബാബു ആരോപിച്ചു.
ക്ഷേത്രഭരണം രാഷ്ട്രീയവിമുക്തമാക്കണമെന്നാവശ്യപ്പെട്ടും സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെ സംസ്ഥാനവ്യാപകമായി സായാഹ്നധര്‍ണകള്‍ നടത്തും. നവംബര്‍ മാസത്തില്‍ ഗ്രാമങ്ങള്‍ തോറും ക്ഷേത്രരക്ഷാ സദസുകള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചതായി ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: