തലസ്ഥാനത്തിന്റെ ഉപഗ്രഹ നഗരമായി വികസിക്കാന്‍ ഏറെ സാദ്ധ്യതയുള്ള പ്രദേശമാണ് നേമം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പരിധിയിലാണ് നേമം. കന്യാകുമാരി പാത കടന്നുപോകുന്ന നേമം റെയില്‍വേ സ്റ്റേഷന് വികസിപ്പിച്ച് തിരുവനന്തപുരത്തിന്റെ രണ്ടാം ടെര്മിനലാക്കണമെന്ന നിര്‍ദ്ദേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒ.രാജഗോപാല്‍ കേന്ദ്രത്തില്‍ റെയില്‍വേയുടെ സഹമന്ത്രിയായപ്പോള്‍ കേരളത്തിന്റെ റെയില്‍ രംഗത്ത് വന്‍ പരിവര്‍ത്തനം സൃഷ്ടിച്ചതാണ്. അന്ന് നേമത്തിന്റെ വികസനത്തിനും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു. ഇപ്പോള്‍ നേമം നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ രാജഗോപാലിന് അവസരം ലഭിച്ചതോടെ ജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്.
ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കുവാന്‍ അദ്ദേഹം ശ്രമവും ആരംഭിച്ചു. നേമം റെയില്‍ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ക്കൊപ്പം കേരളത്തിലെ ട്രാക്കുകളുടെ ശോചനീയാവസ്ഥ തീര്‍ക്കുവാനും, വണ്ടികളെക്കുറിച്ചുളള പരാതികള്‍ക്ക് അറുതിവരുത്താനുമുള്ള ആവശ്യവും ഉന്നയിച്ചു. കഴിഞ്ഞദിവസം കേരളത്തിലെത്തിയ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ മുന്നില്‍ സംസ്ഥാനത്തിന്റെ പരാതീനതകള്‍ രാജഗോപാല്‍ നിരത്തി. കേരളത്തിന് റെയില്‍വേ കോച്ച് റിപ്പയറിംഗ് കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനുപുറമെ കോച്ചുഫാക്ടറി പ്രവര്‍ത്തനം തുടങ്ങണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പഴയ കോച്ചുകളാണ് ലഭിക്കുന്നതെന്ന പരാതി സ്ഥിരമാണ്. നിലവില്‍ കോച്ചുകളുടെ അറ്റകുറ്റപണിക്ക് ട്രിച്ചിയിലും ആര്‍ക്കോണത്തുമാണ് സൗകര്യമുള്ളത്. ഷൊര്‍ണ്ണൂരില്‍ കോച്ചുകള്‍ നന്നാക്കാനുള്ള വര്‍ക്ക്ഷോപ്പ് ആരംഭിച്ചാല്‍ കേരളത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഇതിനാവശ്യമായ നടപടികളെടുക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ റെയില്‍വേ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. തിരുവനന്തപുരത്തിന്റെ രണ്ടാമത്തെ ടെര്‍മിനല്‍ എന്ന നിലയില്‍ നേമം റെയില്വേസ്റ്റേഷന് വികസിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല. വിഴിഞ്ഞം ഹാര്‍ബര്‍ വരുന്നതോടെ നേമത്തിന് പ്രാധാന്യം കൂടും. ആയിരം ദിവസംകൊണ്ട് വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് തുറമുഖ നിര്‍മ്മാണം നടത്തുന്ന അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. കപ്പല്‍ അടുക്കുന്നതോടെ ആശ്രയിക്കേണ്ട റെയില്‍വേ സ്റ്റേഷന് നേമമായി മാറും. വിഴിഞ്ഞത്തിന് തൊട്ടടുത്ത് ബാലരാമപുരം സ്റ്റേഷനുണ്ടെങ്കിലും വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ളത് നേമത്താണ്.
പതിനഞ്ച് ഏക്കര്‍ ഭൂമി റെയില്‍വേക്ക് അവിടെ സ്വന്തമായുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക അനുവാദം ഉണ്ടാവേണ്ടതുണ്ട്. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരവും സൗകര്യപ്രദവുമായിരിക്കും ഈ വികസനം. സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്ത വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമത്തെ റെയില്‍വേ സ്റ്റേഷന്റെ വികസനത്തില്‍ പങ്കുവഹിക്കണം. നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ നേമം മണ്ഡലത്തില്‍പെട്ട വെള്ളായണി കായല്‍, തിരുവല്ലം-കരമന വിനോദസഞ്ചാര വികസനം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് മാസ്റ്റര്‍ പ്ലാന്‍ രാജഗോപാല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്താല്‍ തലസ്ഥാന നഗരത്തിന്റെ മുഖഛായ മാറ്റുംവിധം നേമം മണ്ഡലത്തെ വികസിപ്പിക്കാന്‍ സാധിക്കും. അതിന് ഏറെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭ്യമാക്കാന്‍ രാജഗോപാലിന് ഇന്ന് സാധിക്കും.
നേമത്തിന് ഏറെ അകലെയല്ലാത്ത കല്ലിയൂര്‍ പഞ്ചായത്തിനെ കേന്ദ്രസര്‍ക്കാരിന്റെ ആദര്‍ശഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സുരേഷ്ഗോപി എംപി ശ്രമം തുടങ്ങിയിട്ടുണ്ട്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ‘കിരീടം’ സിനിമയുടെ ഷൂട്ടിംഗിന് നിര്‍മ്മിച്ച, ഇപ്പോള്‍ നാശോന്മുഖമായ പാലം പുനര്‍നിര്‍മ്മിച്ച് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമവും തുടങ്ങി. മോഹന്‍ലാലിനെക്കൊണ്ട് ഇത് ചെയ്യിക്കുമെന്നാണ് സുരേഷ്ഗോപി നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയത്.
കിരീടം പാലം മുതല്‍ കരുമംവരെയുള്ള കന്നുകാലിചാല്‍ ബണ്ട് സംരക്ഷിക്കാനുള്ള പ്രയത്നവും സുരേഷ് ഗോപി തുടങ്ങി. കായലോരവും കൃഷിയിടങ്ങളും സംരക്ഷിക്കാനും മണ്ണടിഞ്ഞുകൂടിയ ശുദ്ധജലതടാകം പുനസ്ഥാപിക്കാനും പോവുകയാണ്. ഫാം ടൂറിസത്തിനുള്ള സാദ്ധ്യതയും പരിശോധിക്കുകയാണ്. കല്ലിയൂര്‍ പഞ്ചായത്ത് ഭരണാധികാരികളും വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരുമായി സുരേഷ്ഗോപി മണിക്കൂറുകളോളം കൂടിയാലോചന നടത്തി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യങ്ങള്‍ക്കും അവശതകള്‍ക്കും പരിഹാരം കാണാനുള്ള ശ്രമവും തുടങ്ങി. ഒട്ടനവധി ആകര്‍ഷകങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതെല്ലാം പൂര്‍ത്തിയാക്കുന്നതോടെ നേമം അക്ഷരാര്‍ത്ഥത്തില്‍ തലസ്ഥാനനഗരത്തിന്റെ പൂങ്കാവനമായി മാറുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: