ഇരിക്കൂര്‍: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ പതിനഞ്ചു ദിവസങ്ങളിലായി നടക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഭഗവതിയുടെ എഴുന്നള്ളത്ത്, സോപാനസംഗീതം, അലങ്കാര പൂജ, വിശേഷാല്‍ പൂജകള്‍ എന്നിവ ഇന്ന് ആരംഭിക്കും. രാവിലെ ഉഷപൂജയ്ക്കു ശേഷം എട്ടുമണിക്കും തുടര്‍ന്നു ഉച്ചപൂജയുടെ ഭാഗമായി ഉച്ചയ്ക്കു പന്ത്രണ്ടിനുമാണ് എഴുന്നളളത്തു നടത്തുക. ഉച്ചയ്ക്ക് അഷ്ടപതിയോടുകൂടിയാണു ക്ഷേത്ര ശ്രീകോവിലില്‍ എഴുന്നള്ളത്തു നടത്തുക. യജ്ഞാചാര്യന്‍ പെരിഞ്ചേരി ജയദേവന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ദേവീഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി നാളെ ഏകവീര ചരിതം വ്യാസകഥയും നാരദന്റെ മായാദര്ശനവും അവതരിപ്പിക്കും. രണ്ടിനു ഹരിശ്ചന്ദ്ര കഥയും മൂന്നിനു ഗംഗാതുളസി ഉപാഖ്യാനവും നാലിനു നരകവിസ്താരവും ലക്ഷ്മി-രാധാ കഥകളും അവതരിപ്പിക്കും. അഞ്ചിനു ഗായത്രി മഹാത്മ്യം, സദാചാരങ്ങള്‍, ദേവീദര്‍ശനം എന്നിവ നടത്തും. തുടര്‍ന്നു അവഭൃത സ്നാനവും ക്ഷേത്ര പ്രദക്ഷിണവും നടക്കുന്നതോടെയാണു നവാഹയജ്ഞത്തിനു സമാപനം കുറിക്കുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണു ക്ഷേത്ര മണ്ഡപത്തില്‍ യജ്ഞം നടക്കുന്നത്. യജ്ഞ സമാപനത്തിനു ശേഷം വൈകിട്ടു നാലിനു നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള സംഗീത നൃത്ത പരിപാടികള്‍ക്കു അരങ്ങുണരും. വി!ജയദശമി ദിനം വരെ അരങ്ങേറ്റക്കാരും പ്രഗത്ഭരുമുള്പ്പെടെ ക്ഷേത്ര മണ്ഡപത്തില്‍ അരങ്ങേറ്റം നടത്തുകയും വിവിധ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. വിജയദശമിദിനത്തില്‍ രാവിലെ എട്ടുമുതല്‍ ദേവീ സന്നിധിയില്‍ വിദ്യാരംഭം കുറിക്കല്‍ തുടങ്ങും. കുറിക്കുന്നതിനും വിദ്യാരംഭത്തിനും രജിസ്ട്രേഷന് ആരംഭിച്ചതായി എക്സിക്യൂട്ടിവ് ഓഫീസര്‍ പി.മുരളീധരന് അറിയിച്ചു. ഫോണ്‍ : 04602257016.
പ്രതികരിക്കാൻ ഇവിടെ എഴുതുക: