കണ്ണൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രപുരോഗതിക്ക് പഠിക്കുന്ന കുട്ടികളെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അഭിപ്രായപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തുന്ന യു-ഡൈസ് (യൂനിഫൈഡ്- ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്‍) ദിനാചരണത്തിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന് സംഘടിപ്പിച്ച വിവരശേഖരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തത്വദീക്ഷയുമില്ലാതെ അണ് എയ്ഡഡ് മേഖലയില്‍ ആവശ്യത്തിലധികം പ്രൈമറി വിദ്യാലയങ്ങള്‍ക്ക് അനുമതി നല്കുന്ന രീതിയാണ് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചില പ്രദേശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഓരോ കുട്ടിക്കും പഠിക്കാനാവശ്യമുള്ളതിനേക്കാള് സ്കൂളുകള്‍ നമ്മുടെ നാട്ടിലുണ്ട്. കാശുണ്ടെങ്കില്‍ ആര്‍ക്കും സ്കൂള്‍ തുടങ്ങി നല്ല ലാഭമുണ്ടാക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാലയ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ അടുത്ത 25 വര്‍ഷത്തേക്കെങ്കിലും പുതുതായി പ്രൈമറി സ്കൂളുകള്‍ അനുവദിക്കില്ലെന്ന നയം അനുവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുകയെന്നതാണ് യു-ഡൈസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇന്‍ചാര്‍ജ് സി.പി.പത്മരാജ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.പി.വി പുരുഷോത്തമന്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് വി.ചന്ദ്രബാബു, പ്രസ് ക്ലബ് സെക്രട്ടറി പി.സി.രഞ്ജിത്, കെ.എം.കൃഷ്ണദാസ്, എം.ജയരാജ് എന്നിവര്‍ സംസാരിച്ചു. വിവരശേഖരണവുമായി ബന്ധപ്പെട്ട പരിശീലനത്തിന് എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: