ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തുണികള്‍ വിരിക്കരുതെന്ന ബോര്‍ഡിന്കീഴില്‍ വേലികളില്‍ തുണികള്‍ ഉണക്കാന്‍ വിരിച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കിടപ്പ് രോഗികളുടെ വാര്‍ഡിന്റെ മുന്‍വശത്തുള്ള ഇരുമ്പുവേലികളിലാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ വിരിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് റോഡിന്റെ ഒരുവശം മുഴുവന്‍ ഇരുമ്പുവേലി സ്ഥാപിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ വിരിക്കാതിരിക്കാന്‍ കമ്പിമുള്ളും വലിച്ചിട്ടുണ്ട്. രണ്ടുവശങ്ങളിലും ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു. ഇവിടെ തണികള്‍ വിരിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ മുമ്പിലുള്ള മൈതാനത്തും റോഡിന്റെ വലതുവശത്തുള്ള അഴകളിലും വിരിച്ചുണക്കുക. ഇവിടെ തുണികള്‍ നഷ്ടപ്പെട്ടാല്‍ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ മുമ്പിലുള്ള മൈതാനം പേവാര്‍ഡുകളുടെ പുറകുവശമാണ്. കെട്ടിടം പണിയാന്‍ തറകെട്ടിയും പില്ലര്‍ വാ ര്‍ത്തും വലിയകുഴികള്‍ നിര്‍മ്മിച്ചും കിടക്കുന്ന സ്ഥലമാണിത്. വാര്‍ക്കക്കമ്പികള്‍ മുകളിലേക്ക് ഉയര്‍ന്ന് നില്ക്കുന്നു. കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണീസ്ഥലം.
എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വരുന്നവരാണ് രോഗികളിലേറെയും. ഇവര്‍ക്ക് ഈ സ്ഥലത്തെപ്പറ്റി യാതൊരു പരിചയവുമില്ല.
ഇവര്‍ ഇപ്പോള്‍ പറഞ്ഞ മൈതാനത്ത് തുണി ഉണക്കാന്‍ വന്നാല്‍ കുഴിയില്‍ വീണോ ഇഴജന്തുക്കള്‍ കടിച്ചോ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. റോഡിന്റെ വലതുവശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതുകൊണ്ട് അവിടെയും തുണിവിരിക്കാന്‍ കഴിയുന്നില്ല.
അതുകൊണ്ട് കാര്‍ഷെഡിലും വേലിക്കുമുകളിലുമൊക്കെയായി കൂട്ടിരിപ്പുകാര്‍ തുണികള്‍ ഉണക്കാന്‍ വിരിക്കുന്നത്. നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ ഉചിതമായ മറ്റുസ്ഥലങ്ങള്‍ സൗകര്യപ്പെടുത്തുവാനും അധികൃതര്‍ ശ്രമിക്കണം. മറ്റുസൗകര്യമില്ലാത്തതുകൊണ്ടാണ് ഇവിടെ തുണിഉണക്കാന് ഇടുന്നതെന്നായിരുന്നു ചേര്‍ത്തലയില്‍ നിന്നും വന്ന ഒരു കൂട്ടിരിപ്പുകാരി പറഞ്ഞത്. സൗകര്യപ്രദമായ സ്ഥലത്ത് ആവശ്യമായ അഴകള്‍ നിര്‍മ്മിച്ച് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. എങ്കില്‍ മാത്രമേ ആശുപത്രിയുടെ മുഖം വികൃതമാക്കുന്ന ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: