മലയാളികള്‍ക്ക് നന്നേ പരിചിതമാണ്, ആ മേഖലകള്‍. നാല് മേഖലകളിലായി, ഏഴിടത്താണ്, ഭാരതസേന ഭീകരരെ വധിച്ചത്: ഭീംബര്‍, ഹോട്ട് സ്പ്രിങ്സ്, ലീപ, കേല്‍. ഇതില്‍, ഭീംബറും ഹോട്ട് സ്പ്രിങ്സും പൂഞ്ച്-രജൗരി മേഖലയില്‍; ലീപ ബാരാമുള്ളയ്ക്ക് എതിര്‍വശം; കേല്‍, കുപ്വാരയ്ക്ക് അഭിമുഖമായി നില്ക്കുന്നു. പൂഞ്ചിലും രജൗരിയിലും ബാരാമുള്ളയിലും കുപ്വാരയിലും നിരന്തരം സംഘര്‍ഷമുള്ളതായി എല്ലാവരും വായിക്കാറുള്ളതാണല്ലോ.
ഈ നാലുമേഖലകള്വഴി ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെങ്കില്‍, കയറി അടിക്കാം എന്നാണ് മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് മേധാവി രജീന്ദര്‍ ഖന്നയോടും അദ്ദേഹത്തിന് കീഴില്‍ പാക്കിസ്ഥാന്റെ ചുമതലയുള്ള ഓഫീസറോടും രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശിച്ചു. നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനോട്, ഉപഗ്രഹ ചിത്രങ്ങള്‍ പഠിച്ച്, ഈ മേഖലയിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു.
‘റോ’ മേധാവിയായി ഖന്നയെ 2014 ഡിസംബറില്‍, മോദി സര്‍ക്കാര്‍ പ്രത്യേകം തെരഞ്ഞെടുത്തതാണ്. അലോക് ജോഷിയായിരുന്നു, മുന്‍ഗാമി.
നിരവധി ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള, 1978 ബാച്ചിലെ ആര്‍എഎസ് ഓഫീസറായ ഖന്ന, പാക്കിസ്ഥാന്, ഇസ്ലാമിക ഭീകരത എന്നീ വിഷയങ്ങളില്‍ അവഗാഹമുള്ളയാളാണ്.
ഖന്നയെ, ‘റോ’ മേധാവിയാക്കിയത്, അരവിന്ദ് സക്സേനയ്ക്ക് മുകളിലൂടെയായിരുന്നു. സക്സേനയെ ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടറാക്കി. ഖന്നയും സക്സേനയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുംവിധമായിരുന്നു, നിയമനം. സക്സേന, ഒരു വര്‍ഷം മുന്‍പ് വിരമിച്ചു.
‘റോ’യും എന്ടിആര്ഒയും ആ നാലുമേഖലകള്‍ സജീവമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെ പട്ടാളത്തിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റ്, ചൊവ്വാഴ്ച ആഞ്ഞടിക്കാന്‍ ഉറച്ച തീരുമാനമെടുത്തു. പണ്ടും നാം നിയന്ത്രണരേഖ കടന്നിട്ടുണ്ട്. അന്നൊന്നും ഇത്രമാത്രം രഹസ്യവിവരം ശേഖരിച്ച്, പട്ടാളത്തിനും കൈമാറിയിരുന്നില്ല.
പാരാ കമാന്‍ഡോകള്‍, തന്നെയായിരുന്നു എന്ന് കരുതരുത്. ഭാരതസേനയുടെ രജൗരിയിലെ 25-ാം ഡിവിഷന്, ബാരാമുള്ളയിലെ 19-ാം ഡിവിഷന്, കുപ്വാരയിലെ 28-ാം ഡിവിഷന് എന്നിവയാണ്, ഈ ഓപ്പറേഷന്റെ സഹായ ഡിവിഷനുകളായി നിന്നത്. കവചിത, മിസൈല്‍ യൂണിറ്റുകളും തയ്യാറായിനിന്നു. കവചിത യൂണിറ്റുകള്‍ എന്നാല്‍, ടാങ്ക് വ്യൂഹങ്ങള്‍. രണ്ട് പാരാ കമാന്‍ഡോ യൂണിറ്റുകളില്‍നിന്നുള്ള നാലു ടീമുകള്‍ കുറച്ചുദിവസം മുന്‍പുതന്നെ ആ മേഖലകളില്‍ എത്തിയിരുന്നു.
ഒരു പട്ടാള ഡിവിഷനില്‍, 10,000 മുതല്‍ 20,000 വരെ ഭടന്മാരുണ്ടാകും. രണ്ടാംലോക യുദ്ധകാലത്തെ കാലാള്‍പട ഡിവിഷനുകളില്‍ 30,000 പേരുണ്ടായിരുന്നു. നിരവധി റജിമെന്റുകളും ബ്രിഗേഡുകളും അടങ്ങിയതാണ്, ഡിവിഷന്. നിരവധി ഡിവിഷനുകള്‍ ചേര്‍ന്നതാണ്, കോര്‍ (corps). ആധുനിക പട്ടാളങ്ങളില്‍, സ്വതന്ത്ര ഓപ്പറേഷനുകള്‍ക്ക് ചുമതലയുളള ചെറിയ, സംയുക്ത വിഭാഗമാണ്, ഡിവിഷന്.
വ്യാഴാഴ്ച പുലര്‍ച്ചെ പട്ടാളത്തിന്റെ പ്രത്യേക സേനയുടെ രണ്ടു യൂണിറ്റുകള്‍ രഹസ്യമായി, നാലുമേഖലകളില് കടക്കുകയായിരുന്നു. 38 ഭീകരര്‍ക്ക് പുറമെ, രണ്ട് പാക്ക് സൈനികരും കൊല്ലപ്പെട്ടു. നമ്മുടെ ഭാഗത്തുനിന്ന് പിടിക്കപ്പെട്ടയാള്‍ കമാന്‍ഡോ അല്ല, അതിര്‍ത്തിയിലെ ഭടനാണ്.
200 കിലോമീറ്റര്‍ വിസ്തൃതിയിലാണ്, ഓപ്പറേഷന് നടന്നത്; അതില്‍, ഘടക് പ്ലറ്റൂണുകള്‍ പങ്കെടുത്തു. നമ്മുടെ കാലാള്‍പ്പടയിലെ പ്രത്യേക ഓപ്പറേഷനുകള്‍ക്കുള്ള കമാന്‍ഡോ വിഭാഗമാണ്, ഘടക് പ്ലറ്റൂണ്‍. ബറ്റാലിയനു മുന്‍പേ, ശത്രുവിനെ പേടിപ്പിക്കുന്ന സംഘമാണ്, ഇത്. ഹെലികോപ്റ്ററുകള്‍ നിയന്ത്രണരേഖയ്ക്കപ്പുറം പോയില്ല. അവ, കമാന്‍ഡോകളെ ഏറ്റവും മുന്നില്‍ എത്തിക്കുകയായിരുന്നു; ഒരു സംഘത്തിന് മൂന്നു കിലോമീറ്റര്‍ നടക്കേണ്ടിവന്നു.
ഭീംബര്‍ ഗലി, 16-ാം കോറിന് കീഴിലാണ്; മറ്റു മൂന്നെണ്ണം 15-ാം കോറിന് കീഴിലും. ഇവയില്‍, ദോഗ്ര, ബീഹാര്‍ റെജിമെന്റുകളുണ്ട്. നാം ലക്ഷ്യംവച്ച ഏഴു താവളങ്ങളില്‍ ആറെണ്ണം സജീവമായിരുന്നു. പുലര്‍ച്ചെ രണ്ടരമുതല്‍ എട്ടുവരെയായിരുന്നു, ഓപ്പറേഷന്.
ബുധനാഴ്ച രാവിലെ, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തീര രക്ഷാസേനാ കമാന്‍ഡര്‍മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവും പട്ടാളമേധാവി ദല്‍ബീര്‍ സിങ്ങും, അജിത് ദോവലും അന്ന് ഒരു അത്താഴവിരുന്നില്‍ പങ്കെടുക്കേണ്ടതായിരുന്നു; അവര്‍ അതിന് പോയില്ല. മൂവരും പട്ടാളത്തിന്റെ യുദ്ധമുറി (war room)യിലായിരുന്നു. കൂടെ, മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ്ങുണ്ടായിരുന്നു. പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയതോടെ, ഓപ്പറേഷന് രണ്ടുഘട്ടങ്ങളില്‍ ആരംഭിച്ചു.
പ്രാദേശിക യൂണിറ്റുകളില്നിന്നുള്ളതാണ്, ഘടക് പ്ലറ്റൂണുകള്‍. പ്രാദേശിക കമാന്‍ഡര്‍മാര്‍ക്ക് ലക്ഷ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്കി. എന്നാല്‍, ചുമ്മാ തെരഞ്ഞെടുക്കുന്നതല്ല; ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ലക്ഷ്യങ്ങളില്‍ നിന്നായിരുന്നു, തെരഞ്ഞെടുപ്പ്.
വിദേശകാര്യ വകുപ്പിലെ ജോ.സെക്രട്ടറി വികാസ് സ്വരൂപും (അദ്ദേഹമാണ് ‘സ്ലം ഡോഗ് മില്യണയര്‍’ എഴുതിയത്) ഡിജിഎംഒ രണ്‍ബീര്‍ സിങ്ങും സംയുക്തമായാണ്, ഭാരതം തിരിച്ചടിച്ച വിവരം ലോകത്തെ അറിയിച്ചത്. ഇങ്ങനെയൊന്ന് മുന്‍പ് നടന്നത് 1999 ല്‍ കാര്‍ഗില്‍ യുദ്ധം, വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, നടന്നപ്പോഴാണ്. ഇങ്ങനെ ചെയ്യാനുള്ള തീരുമാനം; മോദിയുടെതായിരുന്നു. വ്യാഴാഴ്ച രാവിലെ മന്ത്രിസഭയുടെ സുരക്ഷാ ഉപസമിതി യോഗം വിളിച്ചശേഷമായിരുന്നു, തീരുമാനം. ആ യോഗം വിളിച്ചത്, ദൗത്യം വിജയകരമെന്ന് പട്ടാളം അറിയിച്ചശേഷം.
പങ്കെടുത്ത പ്രത്യേക പാരായൂണിറ്റുകളിലൊന്ന്, ജമ്മുകശ്മീരില്‍ ഇത്തരം ഓപ്പറേഷനുകളില്‍ അനുഭവസമ്പത്തുള്ളതാണ്; മറ്റേ യൂണിറ്റാകട്ടെ, പത്തുകൊല്ലം മുന്‍പ് ഇതിനായി രൂപപ്പെടുത്തിയത്. ഈ രണ്ട് ബറ്റാലിയനുകളില്‍നിന്ന് നാലുടീമുകളെ ഹെലിക്കോപ്റ്ററുകളില്‍ കുറച്ചുനാള്‍ മുന്‍പേ സ്ഥലത്തെത്തിച്ചു. സംഭവം ആസൂത്രണം ചെയ്യാന്‍ സമയം വേണമല്ലോ. ഒരു ബറ്റാലിയനില്‍ 300-800 ഭടന്മാര് ഉണ്ടാകും. ഒരു ബറ്റാലിയന്, കമ്പനികളായി വിഭജിച്ചിരിക്കും. ലഫ്.കേണല്‍ ആണ് ബറ്റാലിയന് മേധാവി.
ഡിവിഷന്റെ കാര്യം മുന്‍പ് പറഞ്ഞല്ലോ: പട്ടാളത്തിന് മൗണ്ടന്‍ ഡിവിഷനുകളും കാലാള്‍ ഡിവിഷനുകളും കവചിത ഡിവിഷനുകളും (ടാങ്ക്)ഉണ്ട്. കാലാള്‍ ഡിവിഷനില്‍ 15,500 ഭടന്മാര്, 8000 അനുബന്ധ ഭടന്മാര് (കവചിതം, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവര്‍). ഇതില്‍ മൂന്നുമുതല്‍ അഞ്ചുവരെ കാലാള്‍ ബ്രിഗേഡുകളും ഒരു കവചിത റജിമെന്റും ഒരു കവചിത ബ്രിഗേഡും ഉണ്ടാകും.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ പ്രാദേശിക കമാന്‍ഡര്‍മാരെ ആദ്യം വിവരം അറിയിച്ചിരുന്നില്ല. ഡിവിഷനല്‍ കമാന്‍ഡര്‍മാരെ മാത്രം അറിയിച്ചു. ഉത്തരമേഖലാ പട്ടാള കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡി.എസ്. ഹുഡയായിരുന്നു, കരയില്‍, സൈനിക കമാന്‍ഡര്‍. ഉറി ആക്രമണം കഴിഞ്ഞ് പട്ടാളമേധാവി ജനറല്‍ ദല്‍ബിര്‍ സിങ്, പരീക്കര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ്, ഇത് തീരുമാനിച്ചത്.
ന്യൂദല്‍ഹിയില്‍, ദോവല്‍ മൂന്നുസേനാ മേധാവികളുമായി പലതവണ സംസാരിച്ചു. പട്ടാളത്തിന് വേണ്ടത്ര രഹസ്യവിവരം ഉണ്ടെന്ന് ഉറപ്പുവരുത്തി. പഞ്ചാബ്, രാജസ്ഥാന് അതിര്‍ത്തികളിലെ സൈനിക വിഭാഗങ്ങളെ ബുധനാഴ്ച വിവരമറിയിച്ചു-യുദ്ധമുണ്ടായാല്‍ സജ്ജരായിരിക്കണം. അതുപോലെ, നാവിക, വ്യോമസേനാ മേധാവികളോടും തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചു. ആക്രമണം തുടങ്ങിയതോടെ, വാഗയിലെ ബീറ്റിംഗ് റിട്രീറ്റ് ഉപേക്ഷിച്ചു. ഇരുസൈന്യവും ഒന്നിച്ചുനടത്തുന്ന ചടങ്ങ്, അലമ്പാകരുത്.
ഇപ്പോള്‍ നടന്നതരം ആക്രമണങ്ങള്‍, നമ്മുടെ പ്രത്യേക വിഭാഗങ്ങള്‍ 2000-2003 ല്‍ നടത്തിയിട്ടുണ്ട്; കരസേന നിയന്ത്രണ രേഖ കടക്കരുതെന്നായിരുന്നു, വാജ്പേയി സര്‍ക്കാരിന്റെ തീരുമാനം. 2003 നവംബറില്‍ വെടിനിര്‍ത്തലിനുശേഷം, ഇത്തരം ആക്രമണങ്ങള്‍ വേണ്ടെന്നുവച്ചു. 2012 നുശേഷം, ഭാരതീയ പോസ്റ്റുകളില്‍ പാക്കിസ്ഥാന് തുടര്‍ച്ചയായി ആക്രമണം നടത്തിയപ്പോള്‍, അത് പുനരുജ്ജീവിപ്പിച്ചു. മിക്കവാറും ഈ ഓപ്പറേഷനുകള്‍, കോര്‍/ഡിവിഷന് തലത്തിലായിരുന്നു. ഇക്കുറി ദോവല്‍, വിവരശേഖരണം ‘റോ’യെ ഏല്‍പ്പിച്ചു. പാക് പട്ടാളത്തെയല്ല, ഭീകരരെയാണ് ലക്ഷ്യമിടേണ്ടതെന്നും തീരുമാനിച്ചു. രജീന്ദര്‍ ഖന്നയും അഡീഷണല്‍ സെക്രട്ടറിക്ക് കീഴിലെ പാക്ക് ടീമും ഇവക്കിടയില്‍ മുഖം പൂഴ്ത്തി. അവര്‍ കണ്ടെത്തിയത് വച്ച്, സംഭവം രൂപംകൊണ്ടു.
രണ്‍ബീര്‍ സിങ് വിളിച്ചു വിവരം അറിയിച്ച പാക്ക് ഡിജിഎംഒ മേജര്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ, അടുത്താണ് ആ പദവിയേറ്റത്. അദ്ദേഹത്തിന്റെ മുന്‍ഗാമി കോര്‍ കമാന്‍ഡറായി ഉയര്‍ന്നിരുന്നു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ്, ദോവലിനെ വിളിച്ചശേഷമാണ്, വിവരം പുറത്തുപറയാന്‍ തീരുമാനിച്ചത്. ഇനി തന്ത്രപരമായ സംയമനമില്ല എന്ന് രാഷ്ട്രങ്ങള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു, ലക്ഷ്യം. ഇസ്ലാമാബാദ് കൂടുതല്‍ വഷളാക്കിയില്ലെങ്കില്‍, ഭാരതം ഇനി കയറി അടിക്കില്ലെന്ന് ദോവല്‍ വ്യക്തമാക്കി. പാക്കിസ്ഥാന് പട്ടാളം മണ്ടത്തരം കാട്ടിയെന്ന് സൂസന് റൈസിനോട് ദോവല്‍ പറഞ്ഞതായി കേള്‍ക്കുന്നു-2011 ല്‍ ഒസാമാ ബിന്‍ ലാദനെ പിടിക്കാന്‍ അബോട്ടാബാദില്‍ അമേരിക്ക ചെയ്തതും ഇതുതന്നെയായിരുന്നു.
(മധ്യപ്രദേശില്‍ സേനയ്ക്കു കീഴിലെ കോളജ് ഓഫ് കോംബാറ്റില്‍ പരിശീലനം നേടിയ ആളാണ്, ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: