ശ്രീലങ്കയും മാലിദ്വീപും ഭാരതത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഇസ്ലാമാബാദില് നവംബര്‍ മാസം നിശ്ചയിച്ച സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും മാലിദ്വീപും പിന്മാറി. അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അംഗരാജ്യങ്ങള്‍ക്കുപുറമേയാണ് ഇരുരാജ്യങ്ങളുടേയും പിന്മാറ്റം. ഇതോടെ ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാന് പൂര്‍ണ്ണമായി ഒറ്റപ്പെട്ടു.
സമാനതകളില്ലാത്ത നയതന്ത്ര വിജയമാണ് ഭാരത സര്‍ക്കാര്‍ നേടിയിരിക്കുന്നത്. ഭീകരതയ്ക്ക് പിന്തുണ നല്കുന്ന ആതിഥേയ രാഷ്ട്രത്തിലേക്കില്ലെന്ന് അയല്‍ രാജ്യങ്ങളെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതില്‍ ഭാരതം വിജയിച്ചു. ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാനൊപ്പം നില്ക്കാന് ഒരു രാജ്യവുമില്ലെന്ന് ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്താനും ഭാരത നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു.
സാര്‍ക്ക് അംഗരാജ്യങ്ങള്‍ ഐക്യകണ്ഠേന തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ടുപോകുന്നതില്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണെന്നും അതിനാല്‍ ഉച്ചകോടിയില്‍ നിന്നു പിന്മാറുന്നതായും കൊളംബോയില്‍ നിന്നു ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എല്ലാത്തരം ഭീകരവാദത്തെയും അപലപിക്കുന്നതായും മേഖലയെ ബാധിച്ചിരിക്കുന്ന ഭീകരവാദ വിപത്തില്‍ നിന്നു മുക്തി നേടേണ്ടതുണ്ടെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭാരതം നവംബര്‍ 9-10 തീയതികളില്‍ ഇസ്ലമാബാദില് നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയത്. സാര്‍ക്ക് അധ്യക്ഷ രാജ്യമായ നേപ്പാളിനെയാണ് ഭാരതം നിലപാട് അറിയിച്ചത്. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പാക്കിസ്ഥാനെതിരെ നിലപാട് വ്യക്തമാക്കി സാര്‍ക്കിനില്ലെന്ന് പ്രഖ്യാപിച്ചു. നേപ്പാളും ഇതേ നിലപാടെടുത്തു. ശ്രീലങ്കയും മാലിദ്വീപും പാക്കിസ്ഥാനില്‍ നിശ്ചയിച്ച സാര്‍ക്ക് സമ്മേളനം ബഹിഷ്ക്കരിച്ചതോടെ ആഗോള തലത്തിലും മേഖലാ തലത്തിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ വിജയിച്ചു.
സാര്‍ക്ക് അംഗരാജ്യങ്ങളുടെ ഇടയില്‍ നിന്നും പാക്കിസ്ഥാനെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മേഖലയുടെ സമാധാനത്തിന് പാക്കിസ്ഥാന് വലിയ ഭീഷണിയാണെന്നും ഭീകരതയോടുള്ള അവരുടെ അനുകൂല നിലപാട് വികസനത്തിന് വിഘാതമാണെന്നുമാണ് അംഗരാജ്യങ്ങള്‍ക്കിടയില്‍ പൊതുവായി ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായം. ബംഗ്ലാദേശിന്റെയും അഫ്ഗാനിസ്ഥാന്റെയും ശക്തമായ നിലപാടുകള്‍ പാക്കിസ്ഥാന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ആഗോള തലത്തിലും നാണംകെട്ട് പാക്കിസ്ഥാന്
ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന് ആഗോളതലത്തിലും പരുങ്ങലിലായി. പ്രതീക്ഷിച്ച പിന്തുണ നല്കാന് ചൈന പോലും തയ്യാറായില്ല. ലോകത്തിലെ ഒരു രാജ്യംപോലും ഇതുവരെ പാക്കിസ്ഥാന് പിന്തുണ അറിയിച്ചില്ല.
പാക് മണ്ണില്‍ കയറി ആക്രമണം നടത്തിയിട്ടും ഭാരതത്തിനെതിരെ പ്രതികരിക്കാന്‍ അമേരിക്കയും റഷ്യയും മറ്റു ലോകരാജ്യങ്ങളും തയ്യാറാകാത്തതും പാക്കിസ്ഥാന് നയതന്ത്ര തിരിച്ചടിയാണ്. വിവിധ ലോകരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിട്ടും ഭാരത സേന നടത്തിയ മിന്നലാക്രമണത്തെ എതിര്‍ത്ത് നിലപാട് അറിയിക്കാന്‍ ആരും തയ്യാറായില്ല. ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് കൂടുതല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ചൈനയും നിലപാട് പറയുമ്പോള്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സമൂഹത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുകയാണ്. പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുമെന്ന്, ഉറി ആക്രമണത്തിനുശേഷം ഭാരത പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അക്ഷരം പ്രതി ശരിയായി.
പാക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതന്മാരായി മറ്ദൂം കുസ്തോ ഭക്തിയാറും ആലം ദാദ ലാലേഖയും ബീജിങ്ങിലുണ്ട്. ചൈനീസ് വിദേശകാര്യ സഹമന്ത്രി ലിയു ഷെന്‍മിന്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിദേശകാര്യ സമിതി ഉപാധ്യക്ഷന്‍ കായ് വൂ എന്നിവരുമായി മാത്രമേ ഇതുവരെ പാക് ദൗത്യസംഘത്തിന് കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിട്ടുള്ളൂ. ചൈനീസ് വിദേശകാര്യ മന്ത്രിയെപ്പോലും ഇതുവരെ കാണാനായിട്ടില്ല.
ഭാരതത്തിനെതിരെ വളരെ ചുരുങ്ങിയ നയതന്ത്ര നീക്കങ്ങള്‍ക്ക് മാത്രമേ പാക്കിസ്ഥാന് മുന്നില്‍ സാധ്യതകളുള്ളൂവെന്ന് മുന്‍ വിദേശകാര്യ മന്ത്രി സര്‍ദര്‍ അസഫ് അഹമ്മദ് അലി പ്രതികരിച്ചു. നിലവിലെ പാക്കിസ്ഥാന്റെ ദയനീയമായ അവസ്ഥയ്ക്ക് കാരണം നയതന്ത്ര അവഗണനയും തെറ്റായ നയതീരുമാനങ്ങളുമാണെന്ന് അഹമ്മദ് അലി കുറ്റപ്പെടുത്തി.
സാര്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് മേല്‍ ഭാരതം അതിസമര്‍ത്ഥമായ സമ്മര്‍ദ്ദമാണ് ചെലുത്തിയതെന്നും അവരതില്‍ നിര്‍ണ്ണായക വിജയം നേടിയെന്നും അമേരിക്കയിലെ മുന്‍ പാക് അംബാസഡര്‍ അബീദ് ഹുസൈന് പ്രതികരിച്ചു. ഭാരതം അടക്കമുള്ള അംഗരാജ്യങ്ങളെ സാര്‍ക്ക് സമ്മേളനത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന് നടത്തണമായിരുന്നു. സാര്‍ക്കില്‍ ലഭിച്ച തിരിച്ചടി പാക്കിസ്ഥാന് വലിയ ക്ഷീണമാണ് നല്‍കുന്നത്. പാക്കിസ്ഥാന്റെ നയതന്ത്ര പരാജയമാണ് സാര്‍ക്കില്‍ കണ്ടതെന്ന് മുന്‍ പാക് അംബാസഡര്‍ ഷെറി റഹ്മാന് കുറ്റപ്പെടുത്തി. ലോകരാജ്യങ്ങള്‍ക്കൊന്നും പാക്കിസ്ഥാനോട് യാതൊരു അനുകമ്പയുമില്ലാത്ത അവസ്ഥയിലേക്ക് പാക് നയതന്ത്ര നീക്കങ്ങള്‍ എത്തിപ്പെട്ടിരിക്കുകയാണ്. ദക്ഷിണേഷ്യന്‍ മേഖലയില്‍ പാക്കിസ്ഥാന് പരിപൂര്‍ണ്ണമായും ഒറ്റപ്പെട്ടെന്നും ഷെറി റഹ്മാന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: