ആലപ്പുഴ: പട്ടി ഉച്ചയ്ക്കുശേഷം കടിച്ചാല്‍ കുഴഞ്ഞതു തന്നെ, ആലപ്പുഴ മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ ഉച്ചകഴിഞ്ഞ് പേവിഷ പ്രതിരോധ മരുന്ന് നല്‍കില്ല. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വന്‍ നേട്ടം.
പേവിഷ പ്രതിരോധമരുന്നായ ആന്റിറാബിസ് വാക്സിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നല്‍കുന്നത് രാവിലെ എട്ടു മുതല്‍ രണ്ടുവരെ മാത്രമാണ്. അടിയന്തര മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഈ മരുന്ന് മൂന്നു യൂണിറ്റ് എങ്കിലും അത്യാഹിതവിഭാഗത്തില്‍ സൂക്ഷിക്കണമെന്ന നിയമം ഉള്ളപ്പോഴാണ് ഇത്തരത്തില്‍ ജീവനക്കാരും ആശുപത്രി അധികാരികളും അലംഭാവം കാണിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൗജന്യമായി നല്‍കേണ്ട ആന്റിറാബിസ് മരുന്നുകള്‍ക്ക് പുറത്ത് വിപണിയില്‍ 6,000 മുതല്‍ 14,000 രൂപയോളം വിലയുണ്ട്. ഉച്ചയ്ക്കുശേഷം കടിയേറ്റ് വരുന്നവര്‍ക്ക് പുറത്തുനിന്നും മരുന്നു വാങ്ങേണ്ട അവസ്ഥയാണ്. ആശുപത്രിയില്‍ നിന്നും നല്‍കേണ്ട മരുന്നിനെക്കുറിച്ച് ജീവനക്കാരോട് ചോദിച്ചാല്‍ വൈകുമെന്നും പുറത്തുനിന്നും വാങ്ങുന്നതാണ് നല്ലതെന്നുമാണ് പതിവു മറുപടി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ തെരുവുനായയുടെ കടിയേറ്റ് ഇവിടെ എത്തിയ കായംകുളം ദേവികുളങ്ങര ഐക്യഭവനില്‍ അജയകുമാര്‍ – പ്രിയ ദമ്പതികളുടെ മകന് ആദിനാഥിന്(ഒന്ന്) കുത്തിവെപ്പിനുള്ള മരുന്ന് പുറത്തുനിന്നും 6,000 രൂപ മുടക്കി വാങ്ങിക്കേണ്ട ഗതികേടുണ്ടായി.
ആദിനാഥിന്റെ കഴുത്തിനാണ് തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സഹായിക്കാനാണ് ആന്റിറാബിസ് വിതരണം ചെയ്യാത്തതെന്നും ആക്ഷേപമുയരുന്നുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരമായി മരുന്നു ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: