ന്യൂദല്‍ഹി: നിയന്ത്രണരേഖ കടന്ന് പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളില്‍ കടന്നു കയറി ഭാരതം നടത്തിയ മിന്നലാക്രമണത്തിനുള്ള മറുപടിയായി പാക്കിസ്ഥാന് ആക്രമണം നടത്തിയേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാലു സംസ്ഥാനങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
രാജസ്ഥാന്, പഞ്ചാബ്, ജന്മുകാശ്മീര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്റലിജന്‍സ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അടുത്ത ഒരുമാസം കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ദല്‍ഹി അടക്കം എല്ലാ മെട്രോ നഗരങ്ങളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ അഞ്ചു മിനിറ്റിനകം പറന്നുയരാന്‍ പാകത്തില്‍ തയ്യാറായി ഇരിക്കാന്‍ വായുസേനയോടും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും തന്ത്രപ്രധാന മേഖലകളിലും സുപ്രധാന കേന്ദ്രങ്ങളിലും ആളുകള്‍ കൂടുന്ന സ്ഥലങ്ങളായ ചന്തകള്‍, പ്രാര്ഥനാലയങ്ങള് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് നിര്‍ദേശം. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആവശ്യപ്പെട്ടു.
അതിനിടെ ഇന്നലെ രണ്ടു തവണ കശ്മീരില്‍ പാക് വെടിവയ്പ്പുണ്ടായി. അഖ്നൂരിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയും സിആര്‍പിഎഫ് വാഹനത്തിനു നേര്‍ക്കും ആക്രമണം ഉണ്ടായി.
രണ്ടു ദിവസത്തിനിടെ അഞ്ചു തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഏതു നിമിഷവും പാക് ഭാഗത്തുനിന്നും പ്രകോപനം ഉണ്ടാകാമെന്നതിനാല്‍ അതിര്‍ത്തിയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആയിരം ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കുന്ന ജനങ്ങള്‍ക്കായി പ്രത്യേകം ക്യാമ്പുകളും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: