കൊല്ലം: പ്രധാനമന്ത്രി അവാസ് യോജന പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നുവെന്ന് കൗണ്‍സിലര്‍മാര്‍. വീടില്ലാത്തവര്‍ക്കും വീടും വസ്തുവും നല്കുന്ന പദ്ധതിയാണ് ഇത്. അതാത് കൗണ്‍സിലര്‍ മുഖേന നിര്‍ദ്ദേശിക്കപ്പെട്ട ബാങ്കുകളാണ് ലോണ്‍ നല്‍കേണ്ടത്. എന്നാല്‍ ഈ ആവശ്യവുമായി എത്തുന്നവരെ ബാങ്ക് മാനേജര്‍മാര്‍ ഭീഷണിപ്പെടുത്തി വിടുകയാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ബാങ്കുകളുടെ യോഗം ഉടന്‍ വിളിച്ച് അതിന് പരിഹാരം കാണാന്‍ ശ്രമിക്കുവെന്നും കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും മേയര്‍ മറുപടി പറഞ്ഞു.
സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്ക്ക് കഴിവില്ലെന്ന പ്രതിപക്ഷാരോപണം ശരിവച്ച് ഭരണകക്ഷി അംഗങ്ങള്‍ രംഗത്ത് എത്തിയത് ശ്രദ്ധേയമായി. കഴിഞ്ഞദിവസം നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തിലാണ് അംഗങ്ങളായ രവീന്ദ്രനും ബാബുവും മേയര്‍ക്ക് മുന്നില്‍ രാജിസന്നദ്ധത അറിയിച്ചത്. തങ്ങളുടെ ഡിവിഷന് പരിധിയില്‍ എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് അലംഭാവം കാണിക്കുന്നു. ജനങ്ങളോട് മറുപടി പറയേണ്ടത് തങ്ങളാണ്. ചിലര്‍ക്ക് ലൈറ്റുകള്‍ നല്കുന്നു. മറ്റു ചിലര്‍ക്ക് നല്‍കുന്നില്ല. പല കൗണ്‍സില്‍ യോഗത്തിലും പറഞ്ഞു. ഇനി രക്ഷയില്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജിയല്ലാതെ മറ്റു വഴിയില്ലെന്ന് കൗണ്‍സിലര്‍ ബാബു യോഗത്തില്‍ മേയറോട് പറഞ്ഞു. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷത്ത് നിന്നും എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണപക്ഷ ചെയര്മാന്മാര് പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ചിരുന്നു. ഇതിന് ബലം നല്‍കുന്നതായിരുന്നു ബാബുവിന്റെ പ്രതികരണം.
ഭരണപക്ഷ അംഗമായ രവീന്ദ്രന്റെ വിശദീകരണം പരസ്യമായി സിപിഐ-സിപിഎം പോരിലേക്ക് പോയി. സിപിഐയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് മുന്‍ മേയറും സിപിഐ കൗണ്‍സിലറുമായ ഹണി ബെഞ്ചമിന്‍ മറുപടി പറഞ്ഞത് സഭയില്‍ ബഹളത്തിന് കാരണമായി. കൗണ്‍സിലര്‍ രവീന്ദ്രന് സംസാരിക്കുവാന്‍ അവസരം കൊടുക്കണമെന്ന് മേയര്‍ പറഞ്ഞതോടെ ഹണിക്ക് കൂട്ടായി മറ്റ് സിപിഐ കൗണ്‍സിലറും രംഗത്തെത്തി. തനിക്ക് ഒന്നും കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞ രവീന്ദ്രന് ഇങ്ങനെ പോയാല്‍ ഇനി കൗണ്‍സിലില്‍ എത്തില്ലെന്നും രാജി വയ്ക്കുമെന്നും ഭീഷണി മുഴക്കി. ക്ഷേമപെന്ഷന് വിതരണം താറുമാറായി എന്ന അഭിപ്രായവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്ത് എത്തി.
ക്ഷേമ പെന്ഷന് വിതരണത്തിനിടെ കോയിക്കലില്‍ തങ്ങളുടെ കൗണ്‍സിലറെ അപമാനിച്ച എംഎല്‍എയോട് കൗണ്‍സില്‍ വിശദീകരണം ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മനുഷ്യനല്ലെ സംസാരിക്കുമ്പോള്‍ നാവ് പിഴക്കുമെന്നും എംഎല്‍എയോട് കാര്യത്തെക്കുറിച്ച് അന്വേഷിക്കാമെന്നും മേയര്‍ മറുപടി പറഞ്ഞു. തെരുവ്നായ ശല്യവും, കുരീപ്പുഴ ചണ്ടിഡിപ്പോയും മാലിന്യവുമൊക്കെ വീണ്ടും ചര്‍ച്ചയായി. കോര്‍പ്പറേഷനിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്നും റോഡുകളിലെ അനധികൃത ബോര്‍ഡുകള്‍ മാറ്റണമെന്നും പ്രതിപക്ഷത്ത് നിന്ന് ആര്‍എസ്പി കൗണ്‍സിലറായ അഡ്വ.ഗോപന് ആവശ്യപ്പെട്ടു. നഗരത്തിലെ മുഴുവന്‍ അനധികൃത കടകളും പൊളിച്ച് നീക്കണമെന്ന് കൗണ്‍സിലില്‍ ഹണി ബെഞ്ചമിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: