കണ്ണൂര്‍: കണ്ണൂരിനെ സമ്പൂര്‍ണ ഒഡിഎഫ് ജില്ലയായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പ്രഖ്യാപിച്ചു. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുന്നതിനായി എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും വീടുകളിലും താമസകേന്ദ്രങ്ങളിലും ടോയ്ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായി ഇതോടെ കണ്ണൂര്‍ മാറി. ജില്ലയിലെ 71 പഞ്ചായത്തുകളില്‍ 7182 ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് ജില്ല ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. മാങ്ങാട്ടിടമായിരുന്നു ജില്ലയിലെ ആദ്യ ഒഡിഎഫ് പഞ്ചായത്തായി സ്വയം പ്രഖ്യാപിച്ചത്. ഇന്നലെ ആറളം കൂടി ഈ പ്രഖ്യാപനം നടത്തിയതോടെ ജില്ല സമ്പൂര്‍ണ ഒഡിഎഫായി മാറി. പഞ്ചായത്തുകളുടെ ഇതുമായി ബന്ധപ്പെട്ട സ്വയം പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ജില്ല സമ്പൂര്‍ണ ഒഡിഎഫായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മന്ത്രിമാരും പ്രമുഖരും പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പിന്നീട് നടക്കും.
സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീണ്‍) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സമ്പൂര്‍ണ ഒഡിഎഫ് ആയി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായാണ് ജില്ല സ്തുത്യര്‍ഹമായ രീതിയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ പഞ്ചായത്തുകളിലും ഇതിന്റെ വെരിഫിക്കേഷന് പുരോഗമിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വമിഷന് മുഖേന ജലനിധി, എസ്.സി.യു.എഫ് എന്നീ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പഞ്ചായത്തുകള്‍ക്കുമാണ് ഈ നേട്ടത്തിന്റെ ക്രെഡിറ്റെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടറേറ്റ് പിആര്‍ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയബാലന്‍ മാസ്റ്റര്‍, ദാരിദ്ര്യനിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം.രാമകൃഷ്ണന്, ഡിസിപി നാരായണന് നമ്പൂതിരി, ജലനിധി റീജ്യണല്‍ ഡയരക്ടര്‍ ചന്ദ്രന്, ശുചിത്വമിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്, സുരേഷ് കസ്തൂരി, ഡിപിഒ കെ.പ്രകാശന് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: