ആലപ്പുഴ: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴും ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. ഓരോദിവസവും കൂടുതല്‍ പേരാണ് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചു ചികിത്സതേടുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 30ഓളം പേരാണ് ഡെങ്കിപ്പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായെത്തിയത്.
വയലാര്‍, പുന്നപ്ര, ആലപ്പുഴ, ചെട്ടികാട്, കുപ്പപ്പുറം, കഞ്ഞിക്കുഴി, ചേര്‍ത്തല, തണ്ണീര്‍മുക്കം, കലവൂര്‍, വെട്ടക്കല്‍, മണ്ണഞ്ചേരി, പള്ളിപ്പുറം, എഴുപുന്ന, മുഹമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ എലിപ്പനിയും ഭീഷണിയായി തുടരുന്നു. 20ഓളം പേര് ഒരാഴ്ചക്കിടെ എലിപ്പനി ബാധിതരായി ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആലപ്പുഴ, കലവൂര്‍, ചേര്‍ത്തല, തലവടി, മാരാരിക്കുളം, തോട്ടപ്പള്ളി, കരുവാറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് എലിപ്പനി കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം സിക്ക വൈറസിന്റെയും ഭീഷണി നിലനില്‍ക്കുന്നതായാണ് വിവരം. ഡെങ്കി, ചിക്കുന്‍ഗുനിയ എന്നിവ പരത്തുന്ന പകല്‍ സമയങ്ങളില്‍ പറക്കുന്ന ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസിനും കാരണം.
ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും. പെട്ടന്നുള്ള പനി, തലവേദന, ശരീരവേദന, കണ്ണുകള്‍ക്കു ചുവപ്പോ, പിങ്ക് നിറമോ തുടങ്ങിയ രോഗലക്ഷണങ്ങളുമാണ് സിക്ക വൈറസ് ബാധിച്ചാല്‍ സംഭവിക്കുക. ഈജിപ്തി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസുകളിലാണ് മുട്ടയിട്ടു പെരുകുന്നത്. സിമന്റ് ടാങ്ക്, സിമന്റ് സംഭരണികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചട്ടികള്‍ തുടങ്ങിയവയിലാണ് ഇവ മുട്ടയിടുന്നത്.
വീടും പരിസരങ്ങളും ശുചിയാക്കാനും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വീട്ടുകാര്‍തന്നെ ചെയ്യുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം. കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും പരിസര ശൂചീകരണവും കാര്യക്ഷമമല്ലാത്തതാണ് കൊതുകിന്റെയും എലിയുടെയും വര്‍ധനവിനു കാരണം.
ആരോഗ്യവകുപ്പ് രോഗനിയന്ത്രണത്തിനായി പല പദ്ധതികളും നടപ്പിലാക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തിയില്‍ എത്തുന്നില്ലെന്നതിന്റെ തെളിവാണ് രോഗം നിയന്ത്രണവിധേയമാകാത്തത്. ജില്ലയില്‍ ഡെങ്കിപ്പനി അധികമായി കണ്ടുവരികയും ഇതേ കൊതുകുകള്‍ പരത്തുന്ന സിക്ക വൈറസിന്റ ഭീഷണി നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും പരിസര ശുചീകരണവും നടപ്പിലാക്കുന്നു.
ഇതിനായി 10 മുതല്‍ 20 വരെ വീതം വീടുകള്‍ അടങ്ങുന്ന യൂണിറ്റുകളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുമെന്ന് ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: