ഗുവാഹത്തി: ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ ബ്ലാസ്റ്റേഴ്സ് തുടക്കം പരാജയത്തോടെ. ഇന്നലെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം നടന്ന കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്റെ കൊമ്പന്മാരെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം വടക്കുകിഴക്കിന്റെ ജപ്പാന് താരം കാറ്റ്സുമി യുസ വിജയഗോള്‍ നേടി.
ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് 4-3-3 ശൈലിയും ബ്ലാസ്റ്റേഴ്സ് 3-4-3 രീതിയിലുമാണ് കളത്തിലെത്തിയത്. ബ്ലാസ്റ്റേഴ്സ് മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ് സെന്‍ട്രല്‍ ഡിഫന്ററായി നിലയുറപ്പിച്ചപ്പോള്‍ ഇടത്തും വലത്തും സെഡ്രിക് ഹെങ്ബര്ക്കും സന്ദേശ് ജിംഗനും. മധ്യനിരയില്‍ വിനീത് റായ്, ദിദിയര്‍ കാഡിയോ, മെഹ്താബ് ഹുസൈന്, ഇഷ്ഫഖ് അഹമ്മദ് എന്നിവര്‍ എത്തിയപ്പോള്‍ സ്ട്രൈക്കറായി മലയാളി താരം മുഹമ്മദ് റാഫിക്കൊപ്പം ഹെയ്തി രാജ്യാന്തരതാരം കെര്‍വന്‍ ബെല്‍ഫോര്‍ട്ടും ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മ്മനും ഇടംപിടിച്ചു. ഗോള്‍വലക്ക് മുന്നില്‍ ഗ്രഹാം സ്റ്റാക്ക്.
നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍ക്വീ താരം ദിദിയര്‍ സകോറ പകരക്കാരുടെ ബെഞ്ചിലിരുന്നപ്പോള്‍ സ്ട്രൈക്കര്‍മാരായി വെലസും എമിലിയാനോ ആല്‍ഫാരോയും ഹോൡചരണ് നര്‍സാരിയും ഇറങ്ങി. മധ്യനിരയില്‍ റോവ്ലിന്‍ ബോര്‍ജസും കാറ്റ്സുമി യുസയും റമാരിക്കും പ്രതിരോധത്തില്‍ റോബിന്, റീഗന്, മെയില്‍സണ്‍ ആല്‍വസ്, ഗുസ്താവോയും കളത്തില്‍. ഗോള്‍പോസ്റ്റിന് മുന്നില്‍ ഇന്ത്യന്‍ താരം സുബ്രതാപാലും.
ആദ്യപകുതിയുടെ തുടക്കത്തില്‍ ഇരുടീമുകളും ശ്രദ്ധിച്ചാണ് കളിച്ചത്. ആക്രമണത്തിന് തുനിയാതെ പ്രതിരോധം ശക്തമാക്കിയായിരുന്നു കളി. എതിരാളികളുടെ ദൗര്‍ബല്യം മനസ്സിലാക്കുന്നതിനായിരുന്നു ഇത്. സാവധാനം കളി മികച്ച മുന്നേറ്റങ്ങള്‍ക്ക് വഴിമാറിയെങ്കിലും ഗോള്‍ വിട്ടുനിന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത് നോര്‍ത്ത് ഈസ്റ്റ്. എന്നാല്‍ സന്ദേശ് ജിംഗാനും ഹെങ്ബര്‍ട്ടും ആരോണ്‍ ഹ്യൂസും തീര്‍ത്ത പ്രതിരോധത്തില്‍ തട്ടി അവയെല്ലാം തകര്‍ന്നു.
ഇടയ്ക്ക് ബ്ലാസ്റ്റേഴ്സും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.
രണ്ടാം പകുതിയില്‍ ഇരുടീമുകളും കുറച്ചുകൂടി ആവേശകരമായ മുന്നേറ്റങ്ങള്‍ നടത്തി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 55-ാം മിനിറ്റില്‍ കളിയുടെ വിധി നിര്‍ണ്ണയിച്ച ഗോള്‍. നിക്കോളാസ് വെലസിന്റെ അളന്നുമുറിച്ച പാസ് കാറ്റ്സുമി യുസ കൃത്യമായി വലയിലെത്തിച്ചു. തുടര്‍ന്ന് സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ബെല്‍ഫോര്‍ട്ടും ജര്‍മ്മനും മികച്ച ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.
ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി മുന്‍ ജേതാക്കളായ അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. കഴിഞ്ഞ സീസണില്‍ സെമിയില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാണ് ചെന്നൈയിന് ഫൈനലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: