കണ്ണൂര്‍: പുതിയ തലമുറയില്‍ പക്വത കുറഞ്ഞുവരുന്നതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തലമുറയിലെ ചെറിയ കുട്ടികള്‍ പൊതുവിഷയങ്ങളില്‍ കാണിക്കുന്ന പക്വതയും പരിചയവും പുതുതലമുറയിലെ 20 കഴിഞ്ഞവരില്‍ പോലും കാണുന്നില്ല. പാഠ്യവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതു കാരണം സാമൂഹ്യ അവബോധം കുറയുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്കായി ബാലാവകാശ കമ്മീഷന് സംഘടിപ്പിച്ച സംവാദം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍ പോലും ജീവിതത്തിലെ ചെറിയ വെല്ലുവിളികള്‍ പോലും നേരിടാനാവാതെ ഒളിച്ചോടുന്ന സ്ഥിതിയാണ്. പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല ഒരു വ്യക്തി വിദ്യാഭ്യാസം നേടുന്നതെന്നും അവന്റെ ചുറ്റുവട്ടങ്ങളില്‍ നിന്ന് നേടുന്ന അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ സാധിക്കണം. ജില്ലാ ആശുപത്രിയില്‍ കിടക്കുന്ന രോഗികളെയും തെരുവുകളില്‍ കഴിയുന്നവരെയും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്തവരെയും തിരിച്ചറിയുന്ന ഒരു കുട്ടിക്ക് മാത്രമേ സ്വന്തത്തെ തിരിച്ചറിയാനാവൂ എന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിയുമ്പോഴാണ് രക്ഷിതാക്കളില്‍ നിന്ന് ലഭിക്കുന്ന സംരക്ഷണത്തിന്റെ വിലയറിയാനാവുക. പോയപാകത്ത് മൂല്യബോധമെന്നത് ഓരോ വ്യക്തിയിലും അന്തര്ലീനമായിരുന്നുവെങ്കില് ഇന്ന് അതല്ല സ്ഥിതി. അതുകൊണ്ടുതന്നെ മൂല്യബോധത്തെക്കുറിച്ചുള്ള പാഠങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറണം.
നിയമവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ മാത്രമേ കോടതിക്കും പോലിസിനും പ്രസക്തിയുള്ളൂ. ഓരോരുത്തരും നിയമം കൈയിലെടുക്കുന്ന അവസ്ഥ വന്നാല്‍ സമാധാനം തകരുന്ന അവസ്ഥയുണ്ടാവും. ഇറാഖ്, സിറിയ പോലുള്ള രാജ്യങ്ങളില്‍ ഇപ്പോഴുന്ന അരാജകത്വത്തിന്റെ കാരണം നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. സ്വന്തം വീടുകളില്‍ നിന്നാണ് നിയമബോധത്തിന്റെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദേശരാജ്യങ്ങളുടെ മാതൃകയില്‍ നമ്മുടെ ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ കുട്ടികളില്‍ നിയമാവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള ജുഡീഷ്യല്‍ പാര്‍ക്കുകളായി വികസിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോലിസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ശോഭ കോശി അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കു വേണ്ടിയുള്ള നയരൂപീകരണങ്ങളില്‍ അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് സംവാദം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കമ്മീഷന് അംഗം അഡ്വ. കെ നസീര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അഞ്ജു മോഹന്‍, കമ്മീഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വി.പി.പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: