തിരുവനന്തപുരം: പാക് ഭീകരക്യാമ്പുകള്‍ നശിപ്പിച്ച വീരജവാന്മാര്ക്ക് അഭിവാദ്യവും ഉറിയില്‍ വീരമൃത്യുവരിച്ചവര്‍ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ച് അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ ദ്വിദിന സംസ്ഥാന സമിതിക്ക് തുടക്കമായി. എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ്, സംസ്ഥാന സെക്രട്ടറി എ. പ്രസാദ് എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് വന്‍ വിദ്യാഭ്യാസ കച്ചവടത്തിന് ഇടതുസര്‍ക്കാര്‍ കളമൊരുക്കിയതായി സംസ്ഥാന സമിതി ആരോപിച്ചു.
വിദ്യാര്‍ഥികളില്‍ മൂല്യാധിഷ്ഠിത സംസ്കാരം പകര്‍ന്നതാണ് എബിവിപിയുടെ വിജയമെന്ന് ആനന്ദ് രഘുനാഥ് പറഞ്ഞു. സാമൂഹികസാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ എബിവിപി മാതൃകയാണ്. ഒരു വിദ്യാര്‍ഥി സംഘടന രാഷ്ട്രത്തോട് എങ്ങനെ കൂറു കാണിക്കണമെന്ന് എബിവിപിയെ കണ്ട് പഠിക്കാം. ഇന്ന് ഭാരതത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എബിവിപിയുടെ പ്രവര്‍ത്തനമുണ്ട്.
വിദ്യാര്‍ഥികള്‍ നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പോരാട്ടം നടത്തുന്ന സംഘടന എബിവിപി മാത്രമാണ്. ദളിതരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും എബിവിപി വലിയ സംഭാവന നല്കിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ വിദ്യാഭ്യാസമേഖല സമ്പൂര്‍ണ തകര്‍ച്ചയിലാണ്. സ്വാശ്രയമേഖലയില്‍ മെറിറ്റ് അട്ടിമറിച്ച് വിദ്യാര്‍ഥി വഞ്ചനയ്ക്കും പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികളുടെ സാമൂഹ്യനീതി തകര്‍ക്കലിനും കൂട്ടുനില്‍ക്കുന്ന സമീപനമാണ് ഇടതുസര്ക്കാരിന്റെത്. പട്ടിണി മരണവും ദളിത് പീഡനവും രാഷ്ട്രീയ കൊലകളും കേരളത്തില്‍ വര്‍ധിച്ചു. കേരളത്തിലെ ഇടതു ഭരണം കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും വേദിയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാനസമിതി സംഘടനാപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.കെ. രാജേഷ്, സംസ്ഥാനസെക്രട്ടറി എ. പ്രസാദ് എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. വൈകീട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സാമൂഹ്യനീതി സമ്മേളനം നടന്നു.
എബിവിപി സംസ്ഥാനസമിതിയംഗം മനു പ്രസാദ്, ജോയിന്റ് സെക്രട്ടറി രേഷ്മബാബു, കുസാറ്റ് സെനറ്റ് അംഗം പി. ശ്യാംരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: