കൊളത്തൂര്‍ (കോഴിക്കോട്): ഒന്നിനെയും വെറുക്കാതെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക എന്നതാണ് സനാതന ധര്‍മ്മത്തിന്റെ മഹത്ത്വമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി പൊന്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തി ആഘോഷം ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാറ്റിനും ഉപരിയായി ധര്മ്മത്തിന് ഊന്നല്‍ നല്കിയതുകൊണ്ടാണ് ഭാരതം ഇങ്ങനെ നിലനില്‍ക്കുന്നത്. ആയിരമായിരമാണ്ടുകളായി ഹിന്ദുത്വം ജ്വലിക്കുന്നതും അതുകൊണ്ടാണ്. കേരളമാണെങ്കില് ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിലാണ് അറിയപ്പെടുന്നത്.
ആദിശങ്കരന്, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ ആദ്ധ്യാത്മിക ആചാര്യന്മാരുടെ പരമ്പര ഈമണ്ണിനെ ശ്രേഷ്ഠമാക്കുന്നു. ധര്‍മ്മത്തെ രക്ഷിച്ചാല്‍ മാത്രമേ ധര്‍മ്മം ജനത്തെയും രക്ഷിക്കൂ. കൊളത്തൂര്‍ അദ്വൈതാശ്രമവും വിവിധ മേഖലകളിലൂടെ ജനതയുടെ ധാര്‍മികബോധവും നാടിന്റെ വികസനവുമാണ് നിര്‍വഹിക്കുന്നത്.
സ്വാമി ചിദാനന്ദപുരി മാതൃകാപരമായ നേതൃത്വമാണ് നല്‍കുന്നത്. അതിനു മുമ്പുള്ള സ്വാമി ഗുരുവരാനന്ദനും കൊളത്തൂരിന്റെ വികസനത്തിന് മഹത്തരമായ പങ്കാണ് വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് ശിവാനന്ദാശ്രമത്തിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി രജത ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊളത്തൂര്‍ ഗ്രാമത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള വീട്നിര്‍മ്മാണം, വയോജനങ്ങള്‍ക്കുള്ള ആശ്രയകേന്ദ്രം, ഹരിതവല്‍ക്കരണത്തിനുള്ള ഗ്രാമവനിക തുടങ്ങിയ പദ്ധതികള്‍ക്കും ചടങ്ങില്‍ ആരംഭം കുറിച്ചു. കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സമ്മേളനത്തില്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു.
ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് ബ്രോഷര്‍ പ്രകാശനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരെ എം.കെ. രാഘവന് എംപി പൊന്നാട അണിയിച്ച് ആദരിച്ചു. റിച്ചാര്‍ഡ് ഹേ എംപി ലോഗോ പ്രകാശനം ചെയ്തു. പ്രവ്രാജിക മാതൃകപ്രാണാ മാതാജി, സ്വാമി വിനിശ്ചലാനന്ദ, ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ബ്രഹ്മചാരി മുകുന്ദചൈതന്യ, സ്വാമി സദാനന്ദ സരസ്വതി, സ്വാമി സുന്ദരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി. മണി, നിളാമുദ്ദീന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ആഘോഷസമിതി അദ്ധ്യക്ഷന്‍ ഡോ. എസ്. രാംമനോഹര്‍ സ്വാഗതവും സ്വാമിനി ശിവാനന്ദപുരി നന്ദിയും പറഞ്ഞു. ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, കൊയിലാണ്ടി ഭരതാഞ്ജലി അവതരിപ്പിച്ച സ്വാഗതനൃത്തം, എം.കെ. ശങ്കരന് നമ്പൂതിരിയുടെ സംഗീത കച്ചേരി, ഭരതാഞ്ജലി അവതരിപ്പിച്ച നൃത്താവിഷ്കാരം എന്നിവയും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. വൈകീട്ട് വിഷ്ണു സഹസ്രനാമം സമൂഹ പാരായണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അദ്വൈതാശ്രമത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഉദ്ഘാടന നഗരിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: