തിരുവനന്തപുരം: അഭിഭാഷക മാധ്യമ തര്‍ക്കത്തില്‍ മുഖ്യമന്ത്രി ഗാലറിയിരുന്ന് കാഴ്ചക്കാരനാകുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
തര്‍ക്കം കയ്യേറ്റംവരെ എത്തിയ സംഭവങ്ങളുണ്ടായിട്ടും ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിലാണ് മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകരേയും അഭിഭാഷകരേയും ശത്രുതയില്‍ നിര്‍ത്തുന്ന ഏതോ ശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. കോടതി വാര്‍ത്തകള്‍ തമസ്ക്കരിക്കണമെന്നാഗ്രഹിക്കുന്നവരാണവര്. അത് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണോ എന്ന സംശയം സ്വാഭാവികമാണെന്ന് കുമ്മനം പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലു തൂണുകളില്‍ രണ്ടെണ്ണമാണ് ജൂഡീഷ്യറിയും മാധ്യമങ്ങളും. അവ ഇടഞ്ഞുനിന്നിട്ട് ഒന്നരമാസമായി. പ്രശ്നം രമ്യമായി തീര്‍ക്കാന്‍ യുക്തവും ശക്തവുമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് നിര്‍ഭാഗ്യകരമാണ്. കുമ്മനം അഭിപ്രായപ്പെട്ടു.
തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് അകല്‍ച്ച പാലിക്കുകയാണ്. നാലുപതിറ്റാണ്ടിലധികമായി ആഴ്ചതോറും നടന്നുപോന്ന കാബിനറ്റ് ബ്രീഫിംഗ്പോലും ഉപേക്ഷിച്ച മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ പുച്ഛമാണെന്ന് തെളിയിച്ചിരിക്കുന്നു. അതുതന്നെയാണോ നിലനില്‍ക്കുന്ന തര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കാത്തതെന്ന് വ്യക്തമാക്കണം. ചീഫ് ജസ്റ്റിസിനെപോലും ധിക്കരിച്ച് മാധ്യമപ്രവര്‍ത്തകരെ നേരിടാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായേക്കാം.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തെതുടര്ന്ന് ഉടലെടുത്തതാണ് ഇപ്പോഴത്തെ തര്‍ക്കമെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ ഈ സംശയം സ്വാഭാവികമാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: