തൃശൂര്‍: സൗമ്യ വധക്കേസില്‍ വിവാദ നായികയായ ഫൊറന്‍സിക് സര്ജന് ഷേര്‍ളി വാസുവിനോട് നേരില്‍ ഹാജരാകാന്‍ തൃശൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ഫൊറന്‍സിക് സര്‍ജനായ ഡോ. ഉന്മേഷ് സമര്‍പ്പിച്ച മാനനഷ്ടക്കേസിലാണ് ഷേര്‍ളി വാസുവിന് കോടതി ഹാജരാകാന്‍ ഉത്തരവ് നല്‍കിയത്.
സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് താനാണെന്നും എന്നാല്‍ മേലധികാരിയായിരുന്ന ഷേര്‍ളിവാസു തന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുകയും അവരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്ന് അവകാശപ്പെടുകയും ചെയ്ത് കോടതിയില്‍ മൊഴി നല്‍കിയതായി ഡോ. ഉന്മേഷ് പരാതിയില്‍ പറയുന്നു. ഇതുമൂലം തനിക്ക് മാനഹാനിയുണ്ടായി.
പ്രോസിക്യൂഷന് സാക്ഷ്യപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന തന്നെ ഷേര്‍ളി വാസുവിന്റെ സമ്മര്‍ദ്ദഫലമായി ഒഴിവാക്കി. ഇതിനെത്തുടര്‍ന്നാണ് പ്രതിഭാഗം തന്നെ സാക്ഷിപ്പട്ടികയില്പെടുത്തിയത്. ഇത് താന്‍ അറിഞ്ഞല്ല. കോടതി സമന്‍സ് അയച്ചതുകൊണ്ടാണ് ഹാജരായത്. എന്നാല്‍ തന്നെ പ്രതിഭാഗത്തിന്റെ ആളായി ചിത്രീകരിക്കാനാണ് ഷേര്‍ളി വാസു ശ്രമിച്ചത്.
ഷേര്‍ളി വാസുവിന്റെ ഇടപെടല്‍ മൂലമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപാകതകള്‍ സംഭവിച്ചതെന്നും ഡോ. ഉന്മേഷിന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തൃശൂര്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റാണ് ഷേര്ളിവാസുവിനോട് 7ന് നേരില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: