ആലപ്പുഴ: കായല്‍ടൂറിസം മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. സുരക്ഷാനടപടികള്‍ പ്രഹസനമായി. മദ്യപാനവും, മയക്കുമരുന്ന് ഉപയോഗവുമാണ് പ്രധാന പ്രശ്നം. സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുമെന്ന് പ്രചരണം ഉള്ളതിനാല്‍ പോലീസിന്റെയും അധികൃതരുടെയും പരിശോധനകള്‍ ഇല്ലാത്തതാണ് ഇത്തരക്കാര്‍ക്ക് തുണയാകുന്നത്.
യാതൊരു നിയന്ത്രണവും ഇല്ലാതെയുള്ള മദ്യപാനമാണ് ഹൗസ്ബോട്ടുകളില്‍ നടക്കുന്നത്. മദ്യലഹരിയിലുള്ള അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. നിരവധി വിനോദസഞ്ചാരികളാണ് മദ്യലഹരിയില്‍ ബോട്ടുകളില്‍ നിന്ന് കായലില്‍ വീണ് മരിക്കുകയും അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുള്ളത്. കൂട്ടമായി എത്തുന്ന സഞ്ചാരികള്‍ പലപ്പോഴും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല.
മദ്യലഹരിയില്‍ അപ്പര്‍ഡെക്കില്‍ യാത്ര ചെയ്യുന്നതിനിടെ കായലില്‍ കാലുതെറ്റി വീഴുന്ന സംഭവവും പതിവായിക്കഴിഞ്ഞു. രാത്രികാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായും സംഭവിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനേഴ് വിനോദസഞ്ചാരികളാണ് ആലപ്പുഴ ജില്ലയില്‍ മാത്രം ഹൗസ്ബോട്ടുകളില്‍ നിന്ന് വീണുമരിച്ചത്. കൂടാതെ ചെറുതും വലുതുമായി ഒരു ഡസനിലേറെ തീപ്പിടുത്തങ്ങളും ഉണ്ടായി. കാലപ്പഴക്കം ചെന്ന ഹൗസ്ബോട്ടുകള്‍ യാത്രക്കിടെ മുങ്ങുന്നതും പതിവാണ്. വന്‍ദുരന്തങ്ങളാണ് പലപ്പോഴും ഭാഗ്യത്തിന് വഴിമാറി പോയിട്ടുള്ളത്. ഈ മാസത്തോടെ ടൂറിസം സീസണ് തുടക്കമാകും. എന്നാല്‍ ജില്ലയില്‍ എത്ര ഹൗസ്ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നോ, ഇവയിലെ യാത്ര സുരക്ഷിതമാണെന്നോ അധികൃതര്‍ക്ക് യാതൊരു എത്തുംപിടിയും ഇല്ല. കായല്‍ ടൂറിസം അനുദിനം വളരുമ്പോഴും സുരക്ഷിതത്വം കുറയുകയാണ്. ആയിരത്തിലേറെ ഹൗസ്ബോട്ടുകളാണ് ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവയില്‍ നല്ലൊരു ശതമാനത്തിനും രജിസ്ട്രേഷന് പോലുമില്ല. ഇത് കൂടാതെ നൂറു കണക്കിന് സ്വകാര്യ യാത്രാ ബോട്ടുകളും സര്‍വീസ് നടത്തുന്നു. പാചകമുറിയില്‍ നിന്നും ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്സര്‍ക്യൂട്ട് മൂലവുമാണ് തീപ്പിടുത്തം ഉണ്ടാകുന്നത്. ഇവ ഒഴിവാക്കാനുള്ള കൃത്യമായ പരിശോധനകളും ഇല്ല. ഇതുകൂടാതെ മയക്കുമരുന്നുകളും, കഞ്ചാവും ഈ മേഖലയില്‍ സുലഭമാണ്. കായലിന് നടുക്ക് നങ്കുരമിടുന്ന ബോട്ടുകളില്‍ പരിശോധന കുറവായതിനാല്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യമാണ്.
അനാശാസ്യവും ലഹരി മരുന്ന് ഉപയോഗവും കായല്‍ടൂറിസം രംഗത്ത് അടുത്തിടെയായി വര്‍ദ്ധിക്കുകയാണ്. ഈ മേഖലയിലെ കടുത്ത മത്സരമാണ് ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്നത്. ബോട്ടില്‍ നിന്ന് വീണ് അപകടത്തില്‍പ്പെടുന്നവരില്‍ നല്ല ശതമാനവും മദ്യലഹരിയിലാണെന്നതാണ് വസ്തുത.
നേരത്തെ തേക്കടി ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൗസ്ബോട്ടുകളിലും മറ്റു ബോട്ടുകളിലും സഞ്ചരിക്കുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് നിബന്ധന കര്‍ശനമാക്കിയിരുന്നു. ഇപ്പോള്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ലൈഫ്ബോയ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ പോലും മതിയായ എണ്ണം ബോട്ടുകളിലില്ലായെന്നതാണ് ദുരവസ്ഥ. അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ബോട്ടുകളുടെ അപ്പര്‍ഡെക്ക് യാത്ര നേരത്തെ തന്നെ നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്.
യാത്രാബോട്ടുകളുടെ അപ്പര്ഡെക്കുകളില് പ്രത്യേകം കസേരകള്‍ നിരത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ഇത് ബോട്ടുകളുടെ ബാലന്‍സ് തെറ്റുന്നതിനും അപകട സാദ്ധ്യത വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു. മുന്‍കാലങ്ങളില്‍ അപ്പര്‍ഡെക്ക് യാത്ര തടയുന്നതിനായി പോലീസും ടൂറിസം അധികൃതരും തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു. പല യാത്രാബോട്ടുകളിലും അനുവദനീയമായതിലും അധികം യാത്രക്കാരെ കയറ്റുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: