ന്യൂദൽഹി: സാര്‍ക്ക് ഉച്ചകോടി മുടങ്ങിയതോടെ പാക്കിസ്ഥാനെതിരെ പരോക്ഷവിമര്‍ശനവുമായി നേപ്പാള്‍ രംഗത്തെത്തി. ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങള്‍ സാര്‍ക്ക് ഉച്ചകോടിയില്‍ നിന്നും പിന്മാറിയതോടെയാണ് നേപ്പാൾ പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെ വിമർശനവുമായി രംഗത്തെത്തിയത്.
സാര്‍ക്ക് രാജ്യങ്ങള്‍ തങ്ങളുടെ പ്രദേശത്ത് ഭീകരപ്രവര്‍ത്തനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് നേപ്പാള്‍ വ്യക്തമാക്കി. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സമാധാനവും സഹവര്‍ത്തിത്വവും നിലനില്ക്കണമെങ്കില് ഭീകരപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
നേപ്പാള്‍ എല്ലാക്കാലവും ഭീകരതയ്ക്ക് എതിരാണ്. ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനെ നേപ്പാള്‍ അനുകൂലിക്കില്ല. ഭീകരപ്രവര്ത്തനത്തിനെതിരെയുള്ള ആഗോള പോരാട്ടത്തെ നേപ്പാളും പിന്തുണയ്ക്കുന്നുണ്ടെന്നും നേപ്പാള്‍ വ്യക്തമാക്കി.
എട്ട് രാജ്യങ്ങളാണ് സാര്‍ക്ക് ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ഇവരില്‍ ഭാരതം, അഫ്ഗാനിസ്ഥാന്, ഭൂട്ടാന്, മാലെ ദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്‍ക്ക് ഉച്ചകോടിയിൽ നിന്നും പിൻമാറിയത്. ഭാരതത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു രാജ്യങ്ങള്‍ പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടിയില്‍ നിന്നും പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: