തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഇതേത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. ചോദ്യോത്തരവേള നിർത്തി വച്ച് പ്രശ്നം ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സ്പീക്കർ ഇത് നിഷേധിച്ചതോടെ പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി.
പ്ലക്കാര്‍ഡുകളും ബോര്‍ഡുകളും കറുത്ത ബാഡ്ജുമൊക്കെ ആയെത്തിയ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെയാണു സഭ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമവായ ചർച്ച നടത്തിയെങ്കിലും പ്രതിപക്ഷം തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നു. തുടര്‍ന്ന് സഭ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സ്വാശ്രയപ്രശ്നത്തില്‍ സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്നും എംഎല്‍എമാരുടെ സമരം തീര്‍പ്പാക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എംഎല്‍എമാര്‍ നിരാഹാരം കിടന്നിട്ടും ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാവുന്നില്ല. ജനാധിപത്യത്തില്‍ ഈ സമീപനം ശരിയല്ല. സ്പീക്കര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കു താന്‍ ശ്രമിക്കുമെന്നും ചോദ്യോത്തരവേള സുഗമമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇതിനു തയാറായില്ല. തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ചയ്ക്ക് വിളിച്ചത്. അതേസമയം, നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്ബില്‍ എന്നിവരുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നു. ഇപ്പോള്‍ നിരാഹാരം നടത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റിയാലും സമരം തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. പകരം റോജി എം.ജോണ്‍, വി.ടി.ബല്‍റാം, കെ.എസ്.ശബരീനാഥന് എന്നിവര്‍ നിരാഹാരം തുടങ്ങിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: