തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. ഇതിന് മുന്നോടിയായി യുവജന സംഘടനകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ബുധനാഴ്ച നടത്താനും യുഡിഎഫ് തീരുമാനിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഒദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വാശ്രയ ഫീസ് വര്‍ധനവിന്റെ പേരിലുള്ള പിടിവാശിയില്‍ അയവുവരുത്തിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍ അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പ്രതിഷേധത്തിലൂടെ സര്‍ക്കാരിനെ സമ്മര്ദ്ദത്തിലാക്കാണമെന്ന് യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചാല്‍ സഹകരിക്കാനും യോഗം തീരുമാനിച്ചു. സഭാ നടപടികള്‍ അനിശ്ചിതമായി തടസപ്പെടുത്താന്‍ യുഡിഎഫിന് ആഗ്രഹമില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ തുറന്നുകാട്ടാനുള്ള പ്രതിപക്ഷത്തിന്റെ അവസരമാണ് ഇതുവഴി നഷ്ടമാകുന്നതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. അതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ബഹളവയ്ക്കുന്നതും അംഗങ്ങള്‍ പുറത്ത് നിരാഹാര സമരം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വ്യാഴാഴ്ചത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് ശേഷം വീണ്ടും യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഈ യോഗത്തില്‍ തുടര്‍ സമര പരിപാടികള്‍ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: