ന്യൂദല്‍ഹി: അഴിമതിക്കെതിരേ ശക്തമായ ലോക്പാല്‍ നിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണ ഹസാരെ ഏകദിന ഉപവാസം തുടങ്ങി. സെന്‍ട്രല്‍ ദല്‍ഹിയിലെ ജന്തര്‍ മന്ദറിലാണ് ഉപവാസം സംഘടിപ്പിച്ചത്.
മഹാത്മ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തിയ ശേഷമാണ് ഹസാരെ ഉപവാസം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ദുര്‍ബലമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
അഴിമതിക്കെതിരെ പോരാടുന്നവരും അഴിമതി തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ ആക്രമിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം യു.പി.എ സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണത്തിനും കൂടിയാണ് ഇന്നത്തെ സമരം.
മധ്യപ്രദേശില്‍ ഖാനി മാഫിയയുടെ ആക്രമണത്തില്‍ ഐ.പി.എസ് ഓഫീസര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹസാരെ ആവശ്യപ്പെട്ടു. നരേന്ദ്ര കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മുറവിളി കൂട്ടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതിനോട് നിസംഗ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും ഹസാരെ പറഞ്ഞു.
ഹസാരെ സംഘാംഗങ്ങളായ അരവിന്ദ് കെജ് രിവാള്‍, കിരണ്‍ ബേദി എന്നിവരും ഉപവാസത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: