മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ വിജയം കണ്ടെത്താനാകാതെ റയല്‍ മാഡ്രിഡ് കിതയ്ക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് അപ്രതീക്ഷിത അട്ടിമറി. വലന്‍സിയയെ പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ഹോം മത്സരത്തില്‍ സെല്‍റ്റ ഡി വിഗോയാണ് ബാഴ്സലോണയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. തോല്‍വിയോടെ ബാഴ്സലോണ 13 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെല്‍റ്റക്ക് വേണ്ടി പിയോണ്‍ സിസ്റ്റോ, ലാഗോ അസ്പാസ്, പാബ്ലോ ഹെര്‍ണാണ്ടസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഒരെണ്ണം ബാഴ്സയുടെ സെല്‍ഫ് ഗോളായിരുന്നു. ബാഴ്സക്കായി ജെറാര്‍ഡ് പിക്വെയും നെയ്മറും ലക്ഷ്യം കണ്ടു. മെസ്സിയുടെ അഭാവം കറ്റാലന്‍ നിരയില്‍ നിഴലിച്ചുനിന്നു.
മത്സരത്തിന്റെ തടുക്കം മുതല്‍ ബാഴ്സ ബോക്സിലേക്ക് കനത്ത മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ സെല്‍റ്റ താരങ്ങള്‍ എതിരാളികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. കളിയുടെ 22-ാം മിനിറ്റില്‍ ലാഗോ അസ്പാസിന്റെ പാസില്‍ നിന്ന് സിസ്റ്റോ ആദ്യ ഗോള്‍ നേടി. ഒമ്പത് മിനിറ്റിനുശേഷം സെല്‍റ്റ ലീഡ് ഉയര്‍ത്തി. അസ്പാസ് ലക്ഷ്യം കണ്ടു. രണ്ടാം ഗോളിന്റെ ആഘോഷം തീരും മുന്‍പേ മൂന്നാംഗോളും. 33-ാം മിനിറ്റില്‍ ബാഴ്സലോണ ഡിഫന്‍ഡര്‍ ജെറമി മാത്യുവിന്റെ സെല്ഫ്ഗോള്. ഇതോടെ ആദ്യപകുതിയില്‍ 3-0ന് സെല്‍റ്റ മുന്നില്‍.
എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്സ താരങ്ങള്‍ ഉണര്‍ന്ന് കളിച്ചതോടെ മത്സരം ആവേശത്തിലായി. 58-ാം മിനിറ്റില്‍ പിക്വെയും 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മറും ഗോള്‍ നേടി ബാഴ്സയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാല്‍ 77-ാം മിനിറ്റില്‍ പാബ്ലോ ഹെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ സെല്‍റ്റയുടെ നാലാം ഗോളും നേടി. 87-ാം മിനിറ്റില്‍ പിക്വെ ബാഴ്സയുടെ മൂന്നാം ഗോള്‍ നേടിയതോടെ മത്സരം വീണ്ടും ആവേശത്തിലായി. എന്നാല്‍ 90-ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ ലഭിച്ച ഒരു സുവര്‍ണ്ണാവസരം നെയ്മര്‍ നഷ്ടപ്പെടുത്തിയതോടെ ബാഴ്സ തോല്‍വി സമ്മതിച്ചു.
മറ്റൊരു മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഐബറാണ് റയലിനെ അവരുടെ ഗ്രൗണ്ടില്‍ ചെന്ന് സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. ഐബറിന് വേണ്ടി 7-ാം മിനിറ്റില്‍ റിക്കോ കോസ്റ്റയും റയലിനായി 17-ാം മിനിറ്റില്‍ ബെയ്ലും ലക്ഷ്യം കണ്ടു. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അത് മുതലാക്കാന്‍ കഴിയാതിരുന്നത് റയലിന് തിരിച്ചടിയായി. ലീഗില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം സമനില. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗിലും സമനില പാലിച്ചതോടെ വിജയമറിയാത്ത നാല് മത്സരങ്ങളായി റയലിന്. സമനില പാലിച്ചതോടെ റയല്‍ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വലന്‍സിയക്കെതിരായ കളിയില്‍ അന്റോണിയോ ഗ്രിസ്മാന്റെയും കെവിന് ഗാമിറോയുടെയും ഗോളുകളാണ് അത്ലറ്റികോക്ക് വിജയം സമ്മാനിച്ചത്. ഗോളില്ലാതിരുന്ന ആദ്യപകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും. മറ്റൊരു കളിയില്‍ മലാഗ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: