കാഞ്ഞാര്‍: മൂലമറ്റം വാഗമണ്‍ റോഡ് വാഹനങ്ങള്ക്ക്അപകടകെണിയാകുന്നു .ചെറുതും വലതുമായ നിരവധി അപകടങ്ങള്‍ക്കാണ് ഈ റോഡ് സാക്ഷ്യം വഹിച്ചത്.
ഞായറാഴ്ച രാത്രി 12.15ന് ഉണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. ഡോക്കുമെന്ററിയുടെ ചിത്രീകരണം കഴിഞ്ഞ് വാഗമണ്ണില്‍ നിന്നും മടങ്ങുകയായിരുന്ന മുഹമ്മ സ്വദേശികളുടെ ടെമ്പോ ട്രാവലറാണ് എടാട് പെരിങ്ങാടിനു സമീപം അറുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തില്‍ മുഹമ്മ സ്വദേശിയായ ഷൈജു മരണമടഞ്ഞു.മറ്റ് 5 പേര്‍ക്ക് സാരമായി പരിക്കേറ്റു.
നിരവധി അപകടങ്ങള്‍ നടക്കുന്ന പ്രദേശമായിട്ടും സുരക്ഷാ സംവിധാനം ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഞായറാഴ്ച രാത്രി അപകടമുണ്ടായതിന്റെ സമീപമാണ് 4 വര്‍ഷം മുമ്പ് കമാന്റര്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 7 ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റത്. കമാന്റര്‍ ജീപ്പ് അപകടത്തില്‍ പെട്ട സ്ഥലത്ത് ബാരിക്കോഡ് നിര്‍മ്മിച്ചുവെങ്കിലും അതിന്റെ തൊട്ടടുത്ത് ഏറെ അപകട സാധ്യതയുള്ള സ്ഥലത്ത് സുരക്ഷാവേലി നിര്‍മ്മിച്ചിരുന്നില്ല. ആ ഭാഗത്താണ് ഞായറാഴ്ച രാത്രി അപകടം ഉണ്ടായത്. കൊച്ചി തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡില്‍ പല ഭാഗങ്ങളില്‍ കാട്ട് ചെടികള്‍ വളര്‍ന്ന് റോഡിലേക്ക് തള്ളിനില്ക്കുന്നു. ഇതു മൂലം ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ അതിര് കാണുവാന്‍ സാധിക്കില്ല.
സ്ഥല പരിചയമില്ലാത്ത വാഹനങ്ങളാണ് കൂടുതലും ഇതുവഴി സഞ്ചരിക്കുന്നത്. വാഗമണ്ണില്‍ നിന്നും മൂലമറ്റത്തേക്കുള്ള റോഡില്‍ പുളളിക്കാനം മുതല്‍ മണപ്പാടി വരെയുള്ള 15 കിലോമീറ്റര്‍ ദൂരം കുത്തനെയുള്ള ഇറക്കമാണ്. ഇരുപത് ദിവസം മുമ്പാണ് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മണപ്പാടി തോട്ടിലേക്ക് മറിഞ്ഞത്.റോഡിന്റെ ഘടനയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. റോഡിന്റെ വീതി കുറവും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മണപ്പാടി തേക്കിന്‍കൂപ്പിന്റെ ഭാഗം വനം വകുപ്പ് വിട്ട് കൊടുക്കാത്തതാണ് റോഡിന്റെ വീതി കൂട്ടുവാനുള്ള തടസ്സം.
നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ സുരക്ഷാ സംവിധാനം ഒരുക്കുവാന്‍ കാലതാമസം നേരിട്ടാല്‍ അത് വന്‍ ദുരന്തത്തിന് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: