പൂനെ: ഐഎസ്എല്ലിലെ ആദ്യ മഹാരാഷ്ട്ര ഡര്‍ബിയില്‍ വിജയം മുംബൈ സിറ്റി എഫ്സിക്ക്. ഇന്നലെ പൂനെയിലെ ഛത്രപതി ശിവാജി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പൂനെ സിറ്റിയെ പരാജയപ്പെടുത്തി. കളിയുടെ 68-ാം മിനിറ്റില്‍ അഡ്രിയാന്‍ മാത്ത്യാസ് മുംബൈയുടെ വിജയഗോള്‍ നേടി.
ഇരുടീമുകളും 4-2-3-1 ശൈലിയിലാണ് കളത്തിലെത്തിയത്. മുംബൈ സിറ്റി ഫോര്ലാനെ ഏക സ്ട്രൈക്കറാക്കിയപ്പോള്‍ പൂനെ സ്പാനിഷ് താരം ടാറ്റോയെ ഗോളടിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു.
ആദ്യപകുതിയുടെ കുറേ സമയം പൂനെക്കായിരുന്നു പന്തിന്മേല് ആധിപത്യം. എന്നാല്‍ കളി 25 മിനിറ്റ് പിന്നിട്ടതോടെ മുംബൈയും ഒപ്പത്തിനൊപ്പം മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചു. എങ്കിലും ഇരുടീമുകളുടെ കളിയിലും ഒത്തിണക്കം കുറവായിരുന്നു. മൂന്നാം പതിപ്പിന്റെ ആകര്‍ഷണമായ ഫോര്‍ലാനും നിരാശപ്പെടുത്തി. 11-ാം മിനിറ്റില്‍ പൂനെക്ക് ആദ്യ അവസരം. ബോക്സിനുള്ളിലേക്ക് വന്ന പന്ത് അരാട്ട ഇസുമി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് നേരെ മുംബൈ ഗോളിയുടെ കൈയ്യില്‍. 15-ാം മിനിറ്റില്‍ ലഭിച്ച നല്ലൊരു അവസരം മുംബൈ ഗോളി രക്ഷപ്പെടുത്തി. ബ്രൂണോ എടുത്ത ഫ്രീകിക്ക് പ്രതിരോധ മതിലില്‍ തട്ടിത്തെറിച്ചു. പന്ത് കിട്ടിയ ലൂക്കായുടെ ഷോട്ട് വലത്തോട് ഡൈവ് ചെയ്ത് ഗോളി വോള്പെറ്റ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു ചാന്‍സും പൂനെ താരങ്ങള്‍ക്ക് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. 38-ാം മിനിറ്റില്‍ പൂനെ സുവര്‍ണ്ണാവസരം പാഴാക്കി.
ബോക്സിലേക്ക് തള്ളിക്കിട്ടിയ പന്ത് ഡെനി ഒബര്മാന് ലഭിക്കുമ്പോള്‍ ഗോളി മാത്രം മുന്നില്‍. എന്നാല്‍ പന്ത് നിയന്ത്രിച്ചുനിര്‍ത്തി ഷോട്ട് ഉതിര്‍ക്കാന്‍ ശ്രമിക്കാതെ അതേരീതിയില്‍ അടിച്ചത് മുംബൈ ഗോളിയുടെ ദേഹത്ത് തട്ടി പുറത്ത്. 45-ാം മിനിറ്റിലാണ് മുംബൈക്ക് നല്ലൊരു അവസരം ലഭിച്ചത്. ഇടതുവിംഗില്‍ നിന്ന് ബോക്സിലേക്ക് ഫോര്ലാന് നല്കിയ ക്രോസ് ലിയോ കോസ്റ്റ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗുര്മാങ്ഗി സിങ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പൂനെ ഒബര്മാനെ പിന്‍വലിച്ച് മോമര്‍ നോയെ കളത്തിലിറക്കിയെങ്കിലും ഏറെ ഗുണമൊന്നും ചെയ്തില്ല. 62-ാം മിനിറ്റില്‍ അരാട്ട ഇസുമിയെ പിന്‍വലിച്ച് ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനെയും കളത്തിലെത്തിച്ചു പൂനെ. 68-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍. ഐബര്‍ കോങ്ജി വലതുമൂലയില്‍ നിന്ന് നല്കിയ ക്രോസ് ഡീഗോ ഫോര്ലാന് ബാക്ക് ഹീലുകൊണ്ട് അഡ്രിയാന്‍ മാത്ത്യാസിന്.
പന്ത് കിട്ടിയ അഡ്രിയാന്‍ വെച്ചുതാമസിപ്പിക്കാതെ പായിച്ച വലംകാലന്‍ ഷോട്ട് പൂനെ ഗോളിയെ മറികടന്ന് പോസ്റ്റിന്റെ മൂലയില്‍ (1-0). 73-ാം മിനിറ്റില്‍ പൂനെക്ക് അവസരം ലഭിച്ചെങ്കിലും ടാറ്റോയുടെ ഷോട്ട് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ഗോളടിച്ച അഡ്രിയാനെ പിന്‍വലിച്ച് ബ്രിറ്റോ ആല്‍വസിനെ കളത്തിലെത്തിച്ചു. 81-ാം മിനിറ്റില്‍ സമനില നേടാന്‍ മറ്റൊരു അവസരം കൂടി പൂനെക്ക് ലഭിച്ചെങ്കിലും മുംബൈ ഗോളിയെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. 85-ാം മിനിറ്റില്‍ ഡീഗോ ഫോര്ലാനെ പിന്‍വലിച്ച് വിയേരയെ മുംബൈ കളത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: